എംപി സ്ഥാനവും വീടും ഇല്ലാതാക്കാനേ കഴിയൂ; തന്നെ ഭയപ്പെടുത്താനാവില്ല: ജീവനുള്ള കാലത്തോളം വയനാടുമായുള്ള ബന്ധം തുടരുമെന്ന് രാഹുല്‍ ഗാന്ധി

എംപി സ്ഥാനവും വീടും ഇല്ലാതാക്കാനേ കഴിയൂ; തന്നെ ഭയപ്പെടുത്താനാവില്ല: ജീവനുള്ള കാലത്തോളം വയനാടുമായുള്ള ബന്ധം തുടരുമെന്ന് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: എംപി എന്ന പദവിയും വീടും ഇല്ലാതാക്കാനേ ബിജെപി ഭരണകൂടത്തിന് സാധിക്കുകയുള്ളൂ. തന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് ബിജെപിക്ക് ഇതുവരെ മനസിലായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കല്‍പ്പറ്റയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് തടയാന്‍ ബിജെപിക്ക് സാധിക്കില്ല. ഒരു ജനപ്രതിനിധിയ്ക്ക് ജനങ്ങളുടെ വേദനയും വികാരങ്ങളും ബുദ്ധിമുട്ടുകളും മനസിലാകണം. വയനാട്ടുകാര്‍ തന്നെ കുടുംബാംഗത്തെപ്പോലെ, സഹോദരനെപ്പോലെ സ്വീകരിച്ചുവെന്നും അദേഹം പറഞ്ഞു.

'വയനാടിന്റെ എംപി സ്ഥാനം ഔദ്യോഗികമായി വഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആജീവനാന്തം ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. എന്നെ കാരാഗ്രഹത്തില്‍ അടച്ചാലും വയനാടിനോടുള്ള എന്റെ ബന്ധം നിലനില്‍ക്കും'- രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അദാനിയുമായുള്ള ബന്ധമെന്താണെന്ന് പ്രധാനമന്ത്രിയോട് ചോദിച്ചു. എന്നാല്‍ എന്റെ ചോദ്യത്തിന് മോഡി ഇതുവരെ മറുപടി നല്‍കിയില്ല. ബിജെപിയുടെ മന്ത്രിമാര്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന സാഹചര്യം വരെ ഉണ്ടായി.

എന്റെ ഭാഗം വിശദീകരിക്കാന്‍ സ്പീക്കറോട് അവസരം ചോദിച്ചെങ്കിലും കത്തുകള്‍ നല്‍കിയെങ്കിലും നീതി ലഭിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടിലെ ജനതയ്ക്ക് ഈസ്റ്റര്‍, വിഷു, പെരുന്നാള്‍ ആശംസകളും അദേഹം നേര്‍ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.