കൊച്ചി: സ്വർണം, ഡോളർക്കടത്ത് കേസുകളിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ സമർപ്പിച്ച ഹർജിയാണ് തളളിയത്.
സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെയും പി എസ് സരിത്തിന്റെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബം, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ അന്വേഷണം നടത്താൻ കസ്റ്റംസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും നിർദേശം നൽകണമെന്നതായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന ഹർജിക്കാരന്റെ വാദം തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു. ഈ വാദത്തിന് അടിസ്ഥാനമില്ലെന്നും അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ തന്നെ, കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഹർജിക്കാരൻ എങ്ങനെ കോടതിയെ സമീപിക്കുന്നുവെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ ചോദിച്ചിരുന്നു.