അരിക്കൊമ്പനുള്ള ജിപിഎസ് കോളര്‍ വൈകും; ദൗത്യം നീളും

അരിക്കൊമ്പനുള്ള ജിപിഎസ് കോളര്‍ വൈകും; ദൗത്യം നീളും

തിരുവനന്തപുരം: അരിക്കൊമ്പനെ പിടികൂടുന്നത് ഇനിയും വൈകും. ജിപിഎസ് കോളര്‍ എത്തിക്കുന്നതില്‍ വീണ്ടും മാറ്റമുണ്ടായതോടെയാണ് അരിക്കൊമ്പന്റെ കാര്യം വീണ്ടും പ്രതിസന്ധിയിലായത്.

ജിപിഎസ് കോളര്‍ നാളെ മാത്രമേ സംസ്ഥാനത്ത് എത്തുകയുള്ളൂവെന്നാണ് വിവരം. അസമില്‍ നിന്നാണ് ജിപിഎസ് കോളര്‍ എത്തിക്കുന്നത്. നേരത്തെ ബെംഗളുരുവില്‍ നിന്നെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വേണ്ടെന്നു വെയ്ക്കുകയായിരുന്നു.

അതിനിടെ ഇന്നും അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായി. പൂപ്പാറ തലക്കുളത്താണ് ഇന്ന് അരിക്കൊമ്പന്‍ ആക്രമണം നടത്തിയത്. കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിലൂടെ പലചരക്ക് സാധനങ്ങളുമായി പോയ ലോറിയെ തലക്കുളത്ത് വെച്ച് ആന ആക്രമിക്കുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന അരിയും പഞ്ചസാരയും ആന ഭക്ഷിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് സാധനങ്ങളുമായി മൂന്നാറിലേക്ക് പോവുകയായിരുന്നു ലോറി. പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. ആനയുടെ ആക്രമണം ഭയന്ന് ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.