വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി; കത്തോലിക്കാ ബിഷപ്പുമാര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി; കത്തോലിക്കാ ബിഷപ്പുമാര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

* ഇന്‍ഡസ്ട്രിയല്‍ ഫ്രീ സോണായി പ്രഖ്യാപിക്കണമെന്നും വിദ്യാഭ്യാസ ഹബ്ബ് സ്ഥാപിക്കണമെന്നും നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സഭയുടെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിടുന്നലുള്ള പ്രതിസന്ധികളുമായി ബന്ധപ്പെട്ട കത്തോലിക്ക ബിഷപ്പുമാര്‍ ഉള്‍പ്പെടുന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.

ക്ലിഫ്ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാര്‍ മാര്‍ ബസേലിയസ് ക്ലിമിസ് കാതോലിക്കാ ബാവ, സീറോ മലബാര്‍ സിനഡല്‍ എഡ്യൂക്കേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് , ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച നടന്നത്.

പ്രധാനമായും ഭിന്നശേഷി സം വരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന ഉത്തരവില്‍ ആശങ്കയുള്ളതിനാല്‍ ഈ വിഷയത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് ചര്‍ച്ചയില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. മാനേജ്‌മെന്റ് തയ്യാറാക്കിയ ബാക് ലോഗ് സംബന്ധമായ രേഖകള്‍ പരിശോധിച്ചു വിഷയത്തില്‍ പരിഹരിക്കണമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കൂടാതെ എയ്ഡഡ് മേഖലയിലെ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ തസ്തിക പുനസ്ഥാപിക്കണമെന്നും അനധ്യാപക നിയമനത്തിന് ബിരുദധാരികളെ വരെ നിയമിക്കുന്നതിന് നടപടി എടുക്കണമെന്നും ആവശ്യമുയര്‍ന്നു. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ഹോസ്റ്റലുകള്‍ക്കും പുതുതായി ഏര്‍പ്പെടുത്തിയ കെട്ടിടം നികുതി പിന്‍വലിക്കണമെന്നും ഉള്ള ആവശ്യം യോഗത്തില്‍ ബിഷപ്പുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ കുറവും ഫീസ് സംബന്ധമായ പ്രശ്‌നങ്ങളും കാരണം കെട്ടിടം നികുതി വഹിക്കാവുന്നതിലും അധികമാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

സ്വാശ്രയ എന്‍ജിനിയറിംഗ് കോഴ്‌സുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യത്തിനൊപ്പം അഞ്ചിന നിര്‍ദേശങ്ങളും ബിഷപ്പുമാര്‍ സമര്‍പ്പിച്ചു. ഏറ്റവും പ്രധാനമായി എന്‍ജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഫ്രീ സോണായി പ്രഖ്യാപിക്കണമെന്നും വിദ്യാഭ്യാസ ഹബ്ബ് സ്ഥാപിച്ചു മറ്റു രാജ്യങ്ങളിലെ സര്‍വകലാശാലകളുമായി അന്തര്‍ദേശീയ സഹകരണം ഗുണകരമാകുംവിധം വളര്‍ത്തുവാന്‍ ആവശ്യമായ മഫലമുണ്ടാവണമെന്നും സമിതി നിര്‍ദ്ദേശിച്ചു. സ്വകാര്യ നഴ്‌സിംഗ് കോളേജുകള്‍ നടത്തുന്നത് മാനേജ്‌മെന്റ് ആണെങ്കിലും അവര്‍ പ്രതികാരം ചെയ്യുന്ന സമുദായങ്ങള്‍ക്ക് പോലും അഡ്മിഷന്‍ നല്‍കാന്‍ കഴിയില്ലെന്നുമുള്ള ആശങ്കയും പങ്കുവെച്ചു.

ചര്‍ച്ചയില്‍ ബിഷപ്പുമാര്‍ക്കൊപ്പം പാലാ രൂപത കോര്‍പറേറ്റ് മാനേജരുമായ ഫാ.ബര്‍ക്കുമാന്‍സ് കുന്നുംപുറം, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് മാനേജര്‍ റവ.ഡോ. മാത്യു പായിക്കാട്ട്, നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജ് ബര്‍സാര്‍ ഫാ.ജോണ്‍ വര്‍ഗീസ്, സെന്റ് ഗിറ്റ്‌സ് കോളജ് ഡയറക്ടര്‍ പുന്നൂസ് ജോര്‍ജ്, ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.