ചിന്ത ജെറോം യുവജന കമ്മിഷന്‍ അധ്യക്ഷ പദവി ഒഴിയുന്നു; എം.ഷാജര്‍ അധ്യക്ഷനായേക്കും

 ചിന്ത ജെറോം യുവജന കമ്മിഷന്‍ അധ്യക്ഷ പദവി ഒഴിയുന്നു; എം.ഷാജര്‍  അധ്യക്ഷനായേക്കും

തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ സ്ഥാനം ചിന്ത ജെറോം ഒഴിയുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം എം.ഷാജര്‍ അടുത്ത അധ്യക്ഷനായേക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

നിലവില്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമാണ് ചിന്ത ജെറോം. ആദ്യ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് 2016 ല്‍ ആണ് യുവജന കമ്മിഷന്‍ അദ്ധ്യക്ഷയായി ചിന്ത ചുമതലയേറ്റത്. പിന്നാലെ പലവിധ വിവാദങ്ങളും തേടി എത്തി. റിസോര്‍ട്ട് വാസവും, പിഎച്ച്ഡി വിവാദവും, 17 മാസത്തെ ശമ്പള കുടിശിക ആവശ്യപ്പെട്ടതിലെ വിശദീകരണം പാളിയതുമെല്ലാം ചിന്തയെ കുഴപ്പത്തിലാക്കി.

എന്നാല്‍ ലഹരിവിരുദ്ധ പ്രചാരണം, ജില്ലാതല അദാലത്തുകള്‍, തൊഴില്‍മേളകള്‍ എന്നിവയിലൂടെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞുവെന്നാണ് ചിന്ത പറയുന്നത്.

മൂന്നു വര്‍ഷമാണ് യുവജനകമ്മിഷന്‍ അധ്യക്ഷന്റെ കാലാവധി. എന്നാല്‍ ചിന്തയ്ക്ക് ഒന്നാം പിണറായി സര്‍ക്കാര്‍ അവസാനകാലത്ത് വീണ്ടും നിയമനം നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി അറിന് രണ്ടാം ടേം പൂര്‍ത്തിയായി.

പുതിയ അദ്ധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന വ്യവസ്ഥയിലാണ് ചിന്ത ഫെബ്രുവരിക്കു ശേഷം ചുമതല വഹിച്ചു പോന്നത്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍  ചിന്ത കൊല്ലത്ത് നിന്ന മത്സരിക്കുമെന്നും അഭ്യൂഹമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.