3 കോടി ഭക്ഷണപ്പൊതികള്‍ ക്യാംപെയിനിനെ പിന്തുണയ്ക്കാന്‍ 50 ടണ്‍ ധാന്യങ്ങള്‍ സംഭാവന

3 കോടി ഭക്ഷണപ്പൊതികള്‍ ക്യാംപെയിനിനെ പിന്തുണയ്ക്കാന്‍ 50 ടണ്‍ ധാന്യങ്ങള്‍ സംഭാവന

ദുബായ്:യുഎഇ ഫുഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന 3 കോടി ഭക്ഷണപ്പൊതികള്‍ ക്യാംപെയിന്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. റമദാന്‍ കാലത്ത് നടക്കുന്ന പദ്ധതിക്ക് പിന്തുണനല്‍കി ഫുഡ് ആന്‍റ് ബിവറേജസ് മാനുഫാക്ചറിംഗ് ഗ്രൂപ്പ് 50 ടണ്‍ ധാന്യങ്ങള്‍ സംഭാവന നല്‍കി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവിന്‍റെ ഭാഗമായാണ് ക്യാംപെയിന്‍ നടക്കുന്നത്.

രാജ്യത്തിന് അകത്തും പുറത്തുമുളള നിരാലംബരിലേക്ക് സഹായമെത്തിക്കുകയെന്നത് ലക്ഷ്യമിട്ടാണ് 3 മില്ല്യണ്‍ മീല്‍സ് പദ്ധതി പുരോഗമിക്കുന്നത്. ദുബായില്‍ നടന്ന ചടങ്ങില്‍ ധാന്യങ്ങള്‍ ഫുഡ് ബാങ്കിന് കൈമാറി. രാജ്യത്തിന്‍റെ പൊതു താല്‍പര്യത്തിന് അനുസൃതമായി പ്രവർത്തിക്കുന്നവരാണ് യുഎഇയിലെ ഭക്ഷ്യധാന്യകമ്പനികളെന്ന് ഫുഡ് ആൻഡ് ബിവറേജ് മാനുഫാക്ചറിംഗ് ഗ്രൂപ്പ് ചെയർമാൻ സാലിഹ് അബ്ദുല്ല ലൂത്ത പറഞ്ഞു. ഇതൊരു സാമൂഹിക ഉത്തരവാദിത്തമായി കാണുന്നു. സ്ഥിരമായ ഭക്ഷ്യ വിതരണം ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് ഭക്ഷ്യസുരക്ഷ പ്രാവർത്തികമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎഇ ഫുഡ് ബാങ്ക് സ്റ്റിയറിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനൽ ഉബൈദ് യാറൂഫ് ഭക്ഷ്യകമ്പനികളുടെ സഹകരണത്തിന് നന്ദി രേഖപ്പെടുത്തി. മിച്ചഭക്ഷണം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും പ്രാദേശികമായും ആഗോളതലത്തിലും ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനുമുള്ള ഫുഡ് ബാങ്കിന്‍റെ ദൗത്യത്തെ പിന്തുണയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ പത്നി ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്‍റെ നിർദേശപ്രകാരമാണ് 3 മില്ല്യണ്‍ മീല്‍സ് പദ്ധതി നടക്കുന്നത്. ആവശ്യക്കാരിലേക്ക് ഭക്ഷണമെത്തിക്കുകയെന്നുളളതും ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുകയെന്നുളളതും ലക്ഷ്യമിട്ടാണ് ക്യാംപെയിന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.