ഷാർജ: മയക്കുമരുന്ന് കൈവശം വച്ചതിനാല്‍ അറസ്റ്റിലായ ഇന്ത്യന്‍ നടിക്ക് ജാമ്യം ലഭിച്ചു. ഷാർജ ജയിലില്‍ കഴിഞ്ഞിരുന്ന നടിയ്ക്ക് ജാമ്യം ലഭിച്ചുവെന്ന് അൽ റെധ ആൻഡ് കമ്പനിയിലെ അഭിഭാഷകനും ലീഗൽ കൺസൾട്ടന്‍റുമായ മുഹമ്മദ് അൽ റേദ മുഹമ്മദ് അബ്ദുല്ല അൽ റേദ ഖലീജ് ടൈംസിനോട് പ്രതികരിച്ചു.
ഇന്നലെ രാത്രി നടിക്ക് ജാമ്യം ലഭിച്ചതായും യുഎഇയിൽ ബന്ധുക്കൾക്കൊപ്പം താമസിക്കുമെന്നും കേസ് നടക്കുന്നതിനാല്‍ യാത്ര ചെയ്യാന്‍ അനുവാദമില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ലാബ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോർട്ട് പുറത്തുവന്നാല്‍ മരുന്നിന്‍റെ അളവ്, മരുന്നിന്‍റെ തരം, ശുദ്ധത എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഹോളിവൂഡ് വെബ് സീരീസിനായാണ് 27 കാരിയായ നടി യുഎഇയില്‍ എത്തിയത്. അവർക്ക് നല്‍കിയ ട്രോഫിയിലാണ് മയക്കുമരുന്ന് ഉണ്ടായിരുന്നത്. ഇത് നടിയുടെ അറിവോടെയല്ലെന്നാണ് നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുളളത്. ഏപ്രിൽ ഒന്നിനാണ് മുംബൈയിൽ നിന്ന് ഷാർജ വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവതിയെ മയക്കുമരുന്ന് കൈവശം വെച്ചതിന് അധികൃതർ പിടികൂടുന്നത്. നടിയെ ചതിച്ചതാണെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ട് പേർ നടിയെ രക്ഷിക്കാൻ നടിയുടെ അമ്മയോട് 80 ലക്ഷം രൂപ (359,545 ദിർഹം) ആവശ്യപ്പെട്ടതായും ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.നടിയെ കബളിപ്പിച്ചതിന് അമ്മ മുംബൈ പോലീസിനേയും സമീപിച്ചിട്ടുണ്ട്.