സൗദി അറേബ്യ: സൗദി അറേബ്യയിലെ അസിർ മേഖലയില്‍ മഴക്കെടുതയില്‍ കുടുങ്ങിയ 7 പേരെ രക്ഷപ്പെടുത്തി. സൗദി സിവില്‍ ഡിഫന്‍സാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ താഴ്‌വരയോ വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളോ മുറിച്ചുകടക്കുന്നതുമായി ബന്ധപ്പെട്ട ട്രാഫിക് നിയന്ത്രണങ്ങൾ ലംഘിച്ചതിന് രക്ഷപ്പെട്ട വ്യക്തികൾക്ക് 10,000 റിയാൽ പിഴ ചുമത്തി.
അതേസമയം മദീനയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വാട്ടർ ടാങ്ക് ഒലിച്ചുപോയി. കനത്ത മഴ, വെള്ളപ്പൊക്ക സമയത്ത് പുറത്തിറങ്ങുന്നതും വെള്ളക്കെട്ടുകൾക്ക് സമീപവും താഴ്‌വരകൾ മുറിച്ചുകടക്കുന്നതും ഒഴിവാക്കാനും ജാഗ്രത പാലിക്കാനും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
മോശം കാലാവസ്ഥ മൂലം, അസിർ, മുഹയിൽ അസിർ, ശരത് ഉബൈദ, ബിഷ, അൽ നമാസ്, രിജാൽ അൽമ, ദഹ്‌റാൻ, അദ് ദിലം, അൽ ഖർജ് എന്നിവയുൾപ്പെടെ രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകൾ നിർത്തിവച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.