കൽപ്പറ്റ: വയനാട്ടിൽ കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ ആണ് മരിച്ചത്. 55 വയസായിരുന്നു. സൈജന് കടബാധ്യത ഉണ്ടായിരുന്നുവെന്നും വാഴ കൃഷി നശിച്ചതോടെ വലിയ മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് വിഷം കഴിച്ച് അവശനായ നിലയിൽ സൈജനെ കണ്ടെത്തിയത്. കൽപറ്റയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദേവസ്യയുടെ ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് ഇന്നലെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ വേനൽ മഴയിലും കാറ്റിലും സൈജന്റെ അറുനൂറോളം നേന്ത്രവാഴകൾ നശിച്ചിരുന്നു. ഇതോടെ ലക്ഷകണക്കിന് രൂപയുടെ നഷ്ടം അദ്ദേഹത്തിന് ഉണ്ടായി. കൃഷിക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമായി തരിയോട് കോർപറേറ്റീവ് ബാങ്കിൽ നിന്നും ഗ്രാമീണ ബാങ്കിൽ നിന്നും വായ്പയെടുത്ത ദേവസ്യക്ക് 18 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഇത് തിരിച്ചടക്കാൻ സാധിക്കാത്തതാണ് മരണത്തിന് കാരണമായതെന്ന് ആരോപണങ്ങൾ ഉണ്ട്.