കോണ്‍ഗ്രസിന്റെ വിജയം ശുഭ സൂചനയെന്ന് മുഖ്യമന്ത്രി; ജനാഭിലാഷം നിറവേറ്റാന്‍ കഴിയട്ടേയെന്ന് പ്രധാനമന്ത്രി: കോണ്‍ഗ്രസിന് ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍

കോണ്‍ഗ്രസിന്റെ വിജയം ശുഭ സൂചനയെന്ന് മുഖ്യമന്ത്രി; ജനാഭിലാഷം നിറവേറ്റാന്‍ കഴിയട്ടേയെന്ന് പ്രധാനമന്ത്രി: കോണ്‍ഗ്രസിന് ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍

തിരുവനന്തപുരം: ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്ന് വരുന്ന ജനവിധിയാണ് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നല്‍കുന്നതാണ് കോണ്‍ഗ്രസിന്റെ വിജയം. എന്നാല്‍ പ്ലാവില കണ്ട് പുറകെ പോകുന്ന ആട്ടിന്‍പറ്റങ്ങളെ പോലെ ഇത്തവണയും കോണ്‍ഗ്രസാകരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. 

നഷ്ടപ്പെട്ട ഭരണത്തോട് പൊരുത്തപ്പെടാന്‍ ബിജെപി ശ്രമിക്കില്ല. പരാജയപ്പെട്ടിട്ടും ഭരണത്തിലെത്താന്‍ നേരത്തെയും ബിജെപി ശ്രമിച്ചിട്ടുണ്ട്. അതിന് സഹായകരമായ നിലപാടാണ് ജയിച്ചുവന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുമ്പ് സ്വീകരിച്ചത്. ആ ദുരനുഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. 

രാജ്യത്ത് വീണ്ടും ബിജെപി അധികാരത്തില്‍ വരരുത് എന്ന വികാരം ശക്തമാണ്. ബിജെപിക്കെതിരെ അണിനിരത്താന്‍ ആകുന്നവരെ ഒന്നിച്ച് നിര്‍ത്തുക. കോണ്‍ഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ഇനി അതിനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ പാര്‍ട്ടികളാണ് അധികാരത്തിലുള്ളത്. 

ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നതാവണം പ്രതിപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യം. അതിനായിരിക്കണം കോണ്‍ഗ്രസും തയ്യാറാവേണ്ടത്. രാജ്യമാകെ ബിജെപിയുടെ പതനം ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ രക്ഷയ്ക്കും ഭാവി സുരക്ഷാമാക്കുന്നതിനും അത് ആവശ്യമാണ്. അത്തരം ശ്രമങ്ങള്‍ക്കെല്ലാം കൂടുതല്‍ ഊര്‍ജം പകരുന്ന ജനവിധിയാണ് കര്‍ണാടകയിലേത്. ഇത് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നല്‍കുന്ന തിരഞ്ഞെടുപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

അതേസമയം കര്‍ണാടകയില്‍ വിജയത്തില്‍ കോണ്‍ഗ്രസിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ ആശംസാകുറിപ്പ്. 'ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകള്‍. പിന്തുണച്ചവര്‍ക്ക് നന്ദി. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ കര്‍ണ്ണാടകയെ സേവിക്കു'മെന്നും മോഡി ട്വീറ്റ് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.