പെരുമ്പാവൂര്‍ ജിഷ വധം, ആറ്റിങ്ങല്‍ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ ഹൈക്കോടതി പുനപരിശോധിക്കുന്നു

പെരുമ്പാവൂര്‍ ജിഷ വധം, ആറ്റിങ്ങല്‍ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ ഹൈക്കോടതി പുനപരിശോധിക്കുന്നു

കേരളത്തില്‍ ആദ്യമായാണ് മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിടുന്നത്.

കൊച്ചി: കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ രണ്ട് കേസുകളിലെ വധശിക്ഷ ഹൈക്കോടതി പുനപരിശോധിക്കുന്നു. പെരുമ്പാവൂരിലെ ജിഷാ വധക്കേസ്, ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് എന്നിവയിലെ വധശിക്ഷയാണ് പുനപരിശോധിക്കുന്നത്.

ഇതിനായി മിറ്റിഗേഷന്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനം എന്നിവ പരിശോധിക്കും.

രണ്ട് കേസുകളിലെയും കുറ്റവാളികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ വകുപ്പിന് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാകും വധശിക്ഷയില്‍ കോടതി തീരുമാനമെടുക്കുക. കേരളത്തില്‍ ആദ്യമായാണ് മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിടുന്നത്.

പ്രതികളുടെ മറ്റു പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കണമെന്ന സുപ്രീം കോടതി മാര്‍ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കുറ്റവാളികളുടെ അഭിഭാഷകര്‍ ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതികളുടെ കുറ്റകൃത്യത്തിന് മുന്‍പും ശേഷവുമുള്ള സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, നേരത്തേ ഇവര്‍ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ നേരിട്ടിട്ടുണ്ടോ, മാനസികാവസ്ഥ എന്നിവ കൂടി പരിഗണിക്കണിച്ച് മിറ്റിഗേഷന്‍ അന്വേഷണം നടത്തണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

രണ്ട് കേസുകളിലെ കുറ്റവാളികളെയും പാര്‍പ്പിച്ച ജയില്‍ അധികൃതരോട് പ്രതികളുടെ മാനസിക നില, സ്വഭാവം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതം 2014 ലും ജിഷ വധം 2016ലുമാണ് നടന്നത്.

ഈ കേസുകളിലെ കുറ്റവാളികളുടെ വധ ശിക്ഷയില്‍ ഇളവ് കൊണ്ടു വരുന്നതിനാണ് മിറ്റിഗേഷന്‍ അന്വേഷണം നടത്താന്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.