എംജി വിസിക്ക് പുനര്‍നിയമനം നല്‍കണം; ഗവര്‍ണര്‍ക്ക് കത്തെഴുതി സര്‍ക്കാര്‍

എംജി വിസിക്ക് പുനര്‍നിയമനം നല്‍കണം; ഗവര്‍ണര്‍ക്ക് കത്തെഴുതി സര്‍ക്കാര്‍

തിരുവനന്തപുരം: എംജി സര്‍വകലാശാല വിസി സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഈ മാസം 27 ന് വിസിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ കത്ത് നല്‍കിയത്. സാബു തോമസിന്റെ കാലാവധി അവസാനിക്കുമ്പോള്‍ പകരക്കാരനായി ആരെ നിയമിക്കണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് കഴിഞ്ഞ ആഴ്ച ആരാഞ്ഞിരുന്നു. അതിന് മറുപടിയായാണ് സര്‍ക്കാര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 

കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലി രിക്കുമ്പോഴാണ് വീണ്ടും പുനര്‍നിയമനം ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ കത്ത് വരുന്നത്. സെര്‍ച്ച് കമ്മിറ്റി കൂടാതെ സാബു തോമസിന് പുനര്‍നിയമനം നല്‍കിയാല്‍ അത് വീണ്ടും നിയമക്കുരുക്കാവുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. 

എംജി സര്‍വകലാശാല വിസിയുടെ പ്രായപരിധി 65 ആയി നിശ്ചയിച്ചിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിന് പുനര്‍നിയമന നല്‍കാവുന്നതാണ് എന്നാണ് സര്‍ക്കാരിന്റെ നിലപാട്. സാങ്കേതിക സര്‍വകലാശാല വിസി ഡോ. രാജശ്രീയെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പിരിച്ചുവിട്ടതിന് സമാനമായി സാബു തോമസിനേയും പിരിച്ചു വിടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് ഗവര്‍ണര്‍ നല്‍കിയിരിക്കുമ്പോഴാണ് അദ്ദേഹത്തിന് പുനര്‍നിയമന നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.