കിമ്മിന്റെ സ്വപ്‌നം വെള്ളത്തിലായി; ഉത്തര കൊറിയയുടെ ആദ്യ ചാര ഉപഗ്രഹം കടലില്‍ തകര്‍ന്നു വീണു

കിമ്മിന്റെ സ്വപ്‌നം വെള്ളത്തിലായി; ഉത്തര കൊറിയയുടെ ആദ്യ ചാര ഉപഗ്രഹം കടലില്‍ തകര്‍ന്നു വീണു

പ്യോംങ്യാംഗ്: രാജ്യത്തെ ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ഉത്തര കൊറിയയുടെ ശ്രമം പരാജയപ്പെട്ടു. അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും ഭീഷണി ചെറുക്കുക എന്നതായിരുന്നു ചാര ഉപഗ്രഹത്തിലൂടെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ലക്ഷ്യം വച്ചിരുന്നത്.

റോക്കറ്റിന്റെ സാങ്കേതിക തകരാറാണ് ചാര ഉപഗ്രഹ വിക്ഷേപണം പരാജയപ്പെടാന്‍ കാരണമെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്‍ജിനിലെ തകരാര്‍ മൂലം റോക്കറ്റ് കടലില്‍ വീഴുകയായിരുന്നു. ഇതിന് മുന്‍പ് സൈറണ്‍ മുഴങ്ങിയിരുന്നെന്നാണ് വിവരം.

പരാജയത്തെ ശാസ്ത്രജ്ഞര്‍ വിലയിരുത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഉത്തര കൊറിയയുടെ പ്രധാന ബഹിരാകാശ വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വടക്കു പടിഞ്ഞാറന്‍ ടോങ് ചാങ്‌റി മേഖലയില്‍ നിന്ന് പ്രാദേശിക സമയം രാവിലെ ആറരയോടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്.

നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റോക്കറ്റ് വിക്ഷേപണം പ്രമാണിച്ച് പ്രദേശ വാസികളോട് പലായനം ചെയ്യാന്‍ അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം ചാര സാറ്റ്ലൈറ്റ് ഉത്തര കൊറിയ വീണ്ടും പരീക്ഷിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.