'ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും തകര്‍ക്കും'; അതിനായി അമേരിക്കയുടെ അനുമതിക്ക് കാത്തിരിക്കില്ല': മുന്നറിയിപ്പുമായി ഇസ്രയേല്‍

'ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും തകര്‍ക്കും'; അതിനായി അമേരിക്കയുടെ അനുമതിക്ക് കാത്തിരിക്കില്ല':  മുന്നറിയിപ്പുമായി ഇസ്രയേല്‍

ജെറുസലേം: അമേരിക്കയുടെ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും തകര്‍ക്കാന്‍ ഇസ്രയേലിന് സാധിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ഫോര്‍ഡോയിലുള്ള ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുളളവ തകര്‍ക്കാന്‍ യു.എസിന്റെ അനുമതിക്കായി കാത്തിരിക്കില്ലെന്നും അദേഹം പറഞ്ഞു.

കാന്‍ പബ്ലിക്ക് ബ്രോഡ്കാസ്റ്ററിന് അനുവദിച്ച അഭിമുഖത്തിലാണ് രാജ്യത്തിന്റെ ആണവക്കരുത്ത് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേലുമായി പങ്കുചേരാന്‍ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോയെന്നത് പൂര്‍ണമായും അദേഹത്തിന്റെ തീരുമാനമാണെന്നും നെതന്യാഹു വ്യക്തമാക്കി.

ഇറാന്റെ നതാന്‍സിലുള്ള സമ്പുഷ്ടീകരണ കേന്ദ്രം, ടെഹ്റാന് ചുറ്റുമുള്ള സെന്‍ട്രിഫ്യൂജ് വര്‍ക്ക്ഷോപ്പുകള്‍, ഇസ്ഫഹാനിലെ ആണവ കേന്ദ്രം, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ ഭൂരിഭാഗവും ഇരിക്കുന്ന സ്ഥലങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

അതിനിടെ ഇന്ന് പുലര്‍ച്ചെ കാസ്പിയന്‍ കടലിന് സമീപമുള്ള റാഷ്ത് നഗരത്തിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന റാഷ്ത് ഇന്‍ഡസ്ട്രിയല്‍ സിറ്റിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്യാന്‍ ഇസ്രയേല്‍ സൈന്യം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം ഇറാനെ ആക്രമിക്കാനുള്ള പദ്ധതി ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചു. ആക്രമണം തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ട്രംപിന്റെ ഉത്തരവ് ലഭിച്ചാലുടന്‍ ആക്രമണം ആരംഭിക്കാന്‍ സജ്ജമാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് അറിയിച്ചു.

എന്നാല്‍ അമേരിക്കയുടെ ഭീഷണിക്ക് കീഴടങ്ങില്ലെന്നാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമേനിയുടെ നിലപാട്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ യു.എസ് ഇടപെടല്‍ പാടില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു.

അതിനിടെ ഇറാന്‍ തലസ്ഥാനമായ ടെഹ്റാന്‍ അടക്കമുള്ള പ്രധാന നഗരങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ട പലായനം തുടങ്ങി. ഫോര്‍ഡോയെ ലക്ഷ്യമിട്ടായിരിക്കും യു.എസ് ആക്രമണമെന്നാണ് സൂചനകള്‍. അയത്തൊള്ള അലി ഖൊമേനിയെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ആവര്‍ത്തിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.