ഇസ്രയേലിനെ മയപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി ഇറാന്‍; മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ ഇടപെടല്‍: ജനീവയില്‍ നിര്‍ണയക യോഗം

ഇസ്രയേലിനെ മയപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി ഇറാന്‍; മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ ഇടപെടല്‍: ജനീവയില്‍ നിര്‍ണയക യോഗം

ആണവ പദ്ധതിയില്‍ ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നാണ് വിവരം.

ടെഹ്റാന്‍: പരസ്യമായ വെല്ലുവിളിയും ആക്രമണവും തുടരുമ്പോഴും ഇസ്രയേലിനെ മയപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി ഇറാന്‍. പ്രധാന യൂറോപ്യന്‍ ശക്തികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളോടാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈ അഭ്യര്‍ത്ഥന നടത്തിയത്.

ഇസ്രായേലിന്റെ ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യൂറോപ്യന്‍ നേതാക്കള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ഇറാനെന്ന് അധികൃതരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേല്‍ ആക്രമണം ആരംഭിച്ച ഉടന്‍ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി പലവട്ടം ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇസ്രയേല്‍ ആക്രമണം നിര്‍ത്താതെ ഇറാന്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് അന്ന് അരാഗ്ചി സ്വീകരിച്ചത്.

എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇസ്രയേല്‍ ഇറാന്റെ ആണവ നിലയങ്ങളിലടക്കം കനത്ത പ്രഹരമേല്‍പ്പിച്ചതോടെയാണ് നിലപാട് മാറ്റമെന്ന് വിലയിരുത്തപ്പെടുന്നു. ഇറാന്റെ അഭ്യര്‍ത്ഥന പ്രകാരം ഇന്ന്   ജനീവയില്‍ നിര്‍ണായക യോഗം ചേരും.

ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് യോഗം വിളിച്ചത്. മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും യോഗത്തില്‍ പങ്കെടുക്കും. യൂറോപ്യന്‍ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞരും യോഗത്തില്‍ സംബന്ധിക്കും.

ആണവ പദ്ധതിയില്‍ ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നാണ് വിവരം. ആണവ സമ്പുഷ്ടീകരണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്നതില്‍ ഇറാന് അയവുള്ള സമീപനം ഉണ്ടായിട്ടുണ്ടെന്ന് ടെഹ്‌റാന്‍ സര്‍വകലാശാലയിലെ അന്താരാഷ്ട്ര ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രൊഫസറായ ഫോദ് ഇസാദി പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്‌റിഷ് മേര്‍ട്‌സ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു. ആക്രമണത്തിന് ശക്തി കുറയ്ക്കണമെന്നും നയതന്ത്രത്തിന്റെ വഴി തേടണമെന്നും മേര്‍ട്‌സ് ആവശ്യപ്പെട്ടു.

സംഘര്‍ഷം ലഘൂകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആഹ്വാനം ചെയ്യുന്നതിനിടയിലും ഇറാനെതിരായ ആക്രമണങ്ങളില്‍ പങ്കു ചേരണോ വേണ്ടയോ എന്നത് സംബന്ധിച്ച് അമേരിക്ക അന്തിമ തീരുമാനം എടുത്തിട്ടില്ല.

സൈനിക നടപടിയുടെ കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ട്രംപ് തീരുമാനം എടുത്തേക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ തീരുമാനം ഉടനുണ്ടാകുമെന്ന വാര്‍ത്തയും വരുന്നുണ്ട്.

അതിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 640 ആയി. 1350 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്രയേലില്‍ 24 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.