മതനിന്ദ ആരോപണം: തെളിവുകളില്ലെങ്കിലും ക്രൈസ്തവ യുവാവിനെ വധ ശിക്ഷയ്ക്ക് വിധിച്ച് പാക് കോടതി

മതനിന്ദ ആരോപണം: തെളിവുകളില്ലെങ്കിലും  ക്രൈസ്തവ യുവാവിനെ വധ ശിക്ഷയ്ക്ക് വിധിച്ച് പാക് കോടതി

ലാഹോര്‍: പാകിസ്ഥാനിലെ കടുത്ത മതനിന്ദാ നിയമങ്ങള്‍ പ്രകാരം അടിസ്ഥാന രഹിതമായ കുറ്റത്തിന് ക്രൈസ്തവ യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചു. 22 വയസുള്ള നോമാന്‍ മസീഹാണ് തൂക്ക് കയറിന് വിധിക്കപ്പെട്ടത്.

മസിഹിനെതിരായ മതനിന്ദാ കുറ്റത്തിന് തെളിവ് നല്‍കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിട്ടും പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍ സെഷന്‍സ് കോടതി യുവാവിന് വധശിക്ഷ വിധിക്കുകയായിരുന്നു. തെളിവുകളൊന്നും ലഭിക്കാത്ത കുറ്റത്തിന് വധശിക്ഷ വിധിച്ചത് കേട്ട് അഭിഭാഷകനും മസിഹിന്റെ പിതാവും ഞെട്ടി.

വിചാരണ ജനുവരിയില്‍ അവസാനിച്ചെങ്കിലും പല കാരണങ്ങളാല്‍ കോടതി വിധി പറയുന്നത് ആവര്‍ത്തിച്ച് മാറ്റി വച്ചു. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിച്ചു എന്നാരോപിച്ചാണ് മസിഹ് ശിക്ഷിക്കപ്പെട്ടത്.

''കേസില്‍ വളരെയധികം വൈരുദ്ധ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ബഹവല്‍പൂര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി മുഹമ്മദ് ഹഫീസ് ഉര്‍ റഹ്മാന്‍, നോമാനെ കുറ്റവിമുക്തനാക്കുന്നതിനു പകരം ശിക്ഷിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല'- അഹീസിന്റെ അഭിഭാഷകന്‍ രാഖ വെളിപ്പെടുത്തി.

ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വിധിപ്പകര്‍പ്പ് ലഭിക്കുമെന്നും അതിനുശേഷം ഏഴു ദിവസത്തിനുള്ളില്‍ ലാഹോര്‍ ഹൈക്കോടതിയുടെ ബഹവല്‍പൂര്‍ ബെഞ്ചില്‍ ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

വിധിയില്‍ കുടുംബം ഞെട്ടിപ്പോയെന്നും എന്നാല്‍ തങ്ങള്‍ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും നോമാന്റെ സ്വാതന്ത്ര്യത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും പിതാവ് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.