ആത്മഹത്യ രാജ്യദ്രോഹക്കുറ്റം: ഉത്തരവിറക്കി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍

ആത്മഹത്യ രാജ്യദ്രോഹക്കുറ്റം: ഉത്തരവിറക്കി  ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍

സോള്‍: ഉത്തര കൊറിയയില്‍ ആത്മഹത്യ ചെയ്യുന്നത് ഇനി രാജ്യദ്രോഹ കുറ്റം. ആത്മഹത്യ നിരോധിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഇറക്കിയ ഉത്തരവിലാണ് സ്വയം ജീവനൊടുക്കുന്നത് രാജ്യദ്രോഹ കുറ്റമായി വ്യക്തമാക്കിയിട്ടുള്ളത്. ഉന്നത അധികാരികളുടെ അടിയന്തര യോഗത്തിലാണ് തീരുമാനമെന്നാണ് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തങ്ങളുടെ അധികാര പരിധിയില്‍ ആത്മഹത്യകള്‍ ഉണ്ടാവുന്നത് തടയണമെന്നാണ് കിം സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സമയത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടിയതിന് പിന്നാലെയാണ് ആത്മഹത്യ വിലക്കിയിരിക്കുന്നത്.

ഉത്തര കൊറിയയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായതായാണ് ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് ഇത്.

പട്ടിണി മൂലമുള്ള മരണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങായെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ചോംഗ്ജിന്‍ സിറ്റിയിലും ക്യോംഗ്‌സോംഗ് കൗണ്ടിയിലും മാത്രം ഈ വര്‍ഷം 35 പേരാണ് സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തത്. അടുത്തിടെ പട്ടിണി സഹിക്കാനാവാതെ പത്ത് വയസുകാരന്‍ ആത്മഹത്യ ചെയ്തത് കിമ്മിന്റെ ശ്രദ്ധയില്‍ വന്നതോടെയാണ് പുതിയ തീരുമാനം.

എന്നാല്‍ രാജ്യദ്രോഹക്കുറ്റത്തിന് വധശിക്ഷ നല്‍കുന്ന രാജ്യത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നവരെ എങ്ങനെ ശിക്ഷിക്കുമെന്നാണ് കിമ്മിന്റെ വിമര്‍ശകരുടെ പരിഹാസം. അമിത മദ്യപാനവും പുകവലിയും നിമിത്തം കിം ജോങ് ഉന്‍ കടന്നുപോവുന്നത് വല്ലാത്ത വിഷമ ഘട്ടത്തിലൂടെയാണെന്ന് അടുത്തിടെയാണ് വാര്‍ത്തയുണ്ടായിരുന്നു. രാജ്യത്തെ അസ്ഥിരാവസ്ഥ കിമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.