കൊച്ചി: വ്യാജരേഖ ചമയ്ക്കൽ കേസിൽ മുൻകൂർ ജാമ്യം തേടി മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചു. വെള്ളിയാഴ്ചയാണ് വിദ്യ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസാണെന്നും തനിക്കെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്ന് വിദ്യ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹരജിയിൽ ഹൈക്കോടതി സർക്കാരിൻ്റെ നിലപാട് തേടിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന എസ്.എഫ്.ഐ മുൻ നേതാവ് വിദ്യയെ കണ്ടെത്താൻ സൈബർ സെല്ലിൻ്റെ സഹായം തേടിയിരിക്കുകയാണ് അഗളി പൊലീസ്.
വിദ്യയുടെ ചില അടുത്ത സുഹൃത്തുക്കളും അവരുടെ ഫോണുകളും പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിൽ അഗളി ഡി.വൈ.എസ്.പി നാളെ മഹാരാജാസ് കോളേജിലെത്തി മലയാളം വകുപ്പ് അധ്യാപകരുടെയും പ്രിൻസിപ്പാളിന്റെയും മൊഴി എടുക്കും. അട്ടപ്പാടി ഗവ.കോളേജ് പ്രിൻസിപ്പാളിന്റെ മൊഴിയും നാളെ രേഖപ്പെടുത്തും.
അഗളി പൊലീസ് ഇന്നലെ കാസർകോട്ടെ വിദ്യയുടെ വീട്ടിൽ എത്തി തെരച്ചിൽ നടത്തിയിരുന്നു. വ്യാജ രേഖയുടെ അസൽ പകർപ്പ് ലഭിക്കാനാണ് പരിശോധന നടത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിദ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവിൽ കഴിയുന്ന വിദ്യ മൂൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ട്.