ദുബായ്: ബിപർ ജോയ് ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന ആഘാതം നേരിടാൻ രാജ്യം സജ്ജമാണെന്ന് യുഎഇ. ഇതുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളുടെ ഒരുക്കങ്ങള്‍ യുഎഇ നാഷണല്‍ എമർജന്‍സി ക്രൈസിസ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി വിലയിരുത്തി.
കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട അത്യാവശ്യഘട്ടങ്ങള്‍ നേരിടുന്നതിനായുളള വിലയിരുത്തലുകള്‍ നടത്തുന്ന ജോയിന്‍റ് അസസ്മെന്‍റ് ടീമുമായി കൂടികാഴ്ച നടന്നു. ബിപർജോയ് ചുഴലിക്കാറ്റിനെ കാറ്റഗറി 2 ലാണ് നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 165 കിലോമീറ്ററില്‍ നിന്ന് 175 കിലോമീറ്ററായി ഉയർന്നു. എന്നാല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് യുഎഇയെ കാറ്റ് ബാധിക്കില്ല.
എന്നിരുന്നാല്‍ തന്നെയും ഏതെങ്കിലും തരത്തില്‍ രാജ്യത്ത് ചുഴലിക്കാറ്റ് ആഘാതമുണ്ടാക്കിയാൽ സ്വീകരിക്കേണ്ട നടപടികള്‍ യോഗം വിലയിരുത്തി. ചുഴലിക്കാറ്റ് കടന്നുപോകുന്നതുവരെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരും. കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്ത്രോതസുകളെ ആശ്രയിക്കണമെന്നും കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.