റോം: മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി (86) മിലാനിലെ സാൻ റഫേൽ ആശുപത്രിയിൽ അന്തരിച്ചു. രക്താർബുദത്തെ തുടർന്നായിരുന്നു അന്ത്യം. 1994-ൽ ആദ്യമായി അധികാരത്തിൽ വന്ന ബെർലുസ്കോണി 2011 വരെയുള്ള നാല് സർക്കാരുകളെ നയിച്ചു.
മാധ്യമ വ്യവസായിയായിരുന്ന ബെർലുസ്‌കോണി സെപ്റ്റംബറിലെ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ കീഴിൽ സഖ്യത്തിലേർപ്പെട്ട മധ്യ-വലത് ഫോർസ ഇറ്റാലിയ പാർട്ടിയിൽ ചേരുകയും പിന്നീട് ഇറ്റലിയുടെ ഉപരിസഭയായ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1986 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ എസി മിലാൻ ഫുട്‌ബോൾ ക്ലബും ബെർലുസ്‌കോണിയുടെ ഉടമസ്ഥതയിലായിരുന്നു. ഏപ്രിലിൽ മുതൽ ക്രോണിക് രക്താർബുദവുമായി ബന്ധപ്പെട്ട ശ്വാസകോശ അണുബാധയ്ക്ക് ചികിത്സയിലായിരുന്നു. ലുക്കീമിയ ചികിത്സയ്ക്കു വേണ്ടി ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ മിലാനിലെ സാൻ റഫേൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതിനു പുറമേ ഹൃദ്രോഗം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയും ബെർലുസ്‌കോണിയെ അലട്ടിയിരുന്നു. 2020ൽ രണ്ടു തവണ കൊവിഡ് ബാധിതനുമായി. 1936 ൽ മിലാനിൽ ജനിച്ച ബെർലുസ്‌കോണി മാധ്യമ ശൃംഖലയിലൂടെയാണ് പ്രശസ്തിയിലേക്കെത്തിയത്.