'ഫെഡറലിസത്തിന് എതിരെയുള്ള കടന്നു കയറ്റം; ബിജെപിയുടെ ഭീഷണി വിലപ്പോകില്ല': ഇ.ഡി റെയ്ഡിനെതിരെ എം.കെ സ്റ്റാലിന്‍

'ഫെഡറലിസത്തിന് എതിരെയുള്ള കടന്നു കയറ്റം; ബിജെപിയുടെ ഭീഷണി വിലപ്പോകില്ല': ഇ.ഡി റെയ്ഡിനെതിരെ എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് സെക്രട്ടേറിയറ്റിലും വൈദ്യുതി മന്ത്രി വി. സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയിലും ഇ.ഡി നടത്തിയ റെയ്ഡിനെതിരെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍.

ബിജെപിയുടെ പിന്‍വാതില്‍ ഭീഷണി വിലപ്പോകില്ലെന്നും ഫെഡറലിസത്തിന് എതിരെയുള്ള കടന്നു കയറ്റം ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു.

ബിജെപി രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജന്‍സികള്‍ വഴി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിന് രാജ്യത്തുടനീളം നിരവധി ഉദാഹരണങ്ങളുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഏത് തരത്തിലുള്ള അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കുമെന്ന് സെന്തില്‍ ബാലാജി പറഞ്ഞിട്ടുണ്ട്.

എന്നിട്ടും സെക്രട്ടേറിയറ്റ് വളപ്പിലെ മന്ത്രിയുടെ ഔദ്യോഗിക ചേംബറില്‍ റെയ്ഡ് നടത്തേണ്ട ആവശ്യം എന്തായിരുന്നുവെന്ന് സ്റ്റാലിന്‍ ചോദിച്ചു. സെക്രട്ടേറിയറ്റില്‍ റെയ്ഡ് നടത്താന്‍ തങ്ങള്‍ പ്രാപ്തരാണെന്ന് കാണിക്കാനാണോ, അതോ ഭീഷണിപ്പെടുത്താനാണോ എന്നും സ്റ്റാലിന്‍ ചോദിച്ചു.

അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് സര്‍ക്കാര്‍ തുടരുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശിച്ചു. തമിഴ്‌നാട് സെക്രട്ടേറിയറ്റിലെ റെയ്ഡ് അംഗീകരിക്കാനാവില്ലെന്ന് മമത പറഞ്ഞു. റെയ്ഡിലൂടെ പ്രതിപക്ഷത്തെ നിശബ്ദമാക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.