ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ക്ക് ബലം നൽകി പൊതുജനങ്ങളില്‍ നിന്നും മതസംഘടനകളില്‍ നിന്നും നിയമ കമ്മീഷൻ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞു. 30 ദിവസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2016 ല്‍ മോഡി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് രൂപവൽക്കരിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയെന്നവണ്ണമാണ് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് വീണ്ടും നിര്‍ദേശങ്ങള്‍ ആരാഞ്ഞിരിക്കുന്നത്. നിയമ കമ്മീഷന്‍ വെബ്‌സൈറ്റ് വഴിയോ ഇ-മെയിലിലൂടെയോ പൊതുജനങ്ങള്‍ക്കും അംഗീകൃത മത സംഘടനകള്‍ക്കും നിര്‍ദേശങ്ങള്‍ അറിയിക്കാം.
നേരത്തെ 21-ാം നിയമ കമ്മീഷൻ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് 2018 ല്‍ പൊതുജനാഭിപ്രായം ആരാഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് മൂന്ന് വര്‍ഷത്തിലേറെ ആയ സാഹചര്യത്തിലും വിഷയം സംബന്ധിച്ച് വിവിധ കോടതി ഉത്തരവുകളുടേയും പശ്ചാത്തലത്തിലാണ് വീണ്ടും നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നതെന്നാണ് നിയമ കമ്മീഷൻ ഉത്തരവില്‍ പറയുന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുന്ന ആദ്യ സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഉത്തരവ് വന്നിരിക്കുന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരുന്നു.