ചെന്നൈ: സിബിഐ അന്വേഷണത്തിന് നൽകിയിരുന്ന പൊതു അനുമതി തമിഴ്‌നാട് സർക്കാർ ബുധനാഴ്ച പിൻവലിച്ചു. മന്ത്രി സെന്തിൽ ബാലാജിയെ കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തതിന് പിന്നാലെയാണ് നടപടി. ഇനി തമിഴ്‌നാട്ടിൽ കേസന്വേഷണം നടത്തണമെങ്കിൽ ഓരോ കേസിനും സിബിഐ പ്രത്യേകം അനുമതി വാങ്ങണം.
ഈ തീരുമാനമെടുക്കുന്ന പത്താമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. കേരളം, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ്, മിസോറം, മേഘാലയ സംസ്ഥാനങ്ങൾ നേരത്തേ പൊതു അനുമതി പിൻവലിച്ചിരുന്നു.
ഡൽഹിയും കേന്ദ്രഭരണ പ്രദേശങ്ങളും മാത്രമാണ് നിയമപ്രകാരം സിബിഐയുടെ അധികാര പരിധിയിൽ വരുന്നത്. അധികാര പരിധി കേന്ദ്രഭരണ പ്രദേശങ്ങൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ അനുമതി വാങ്ങണം.
ഓരോ കേസിലും അനുമതി വാങ്ങുന്നത് ഒഴിവാക്കാനാണ് സംസ്ഥാനങ്ങൾ പൊതു അനുമതി നൽകുന്നത്. അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ പൊതു അനുമതി റദ്ദാക്കുന്നത്.