ബർലിൻ: ജർമനിയിൽ മണ്ണിനടിയിൽ നിന്നും വെങ്കല നിർമ്മിത വാൾ കണ്ടെത്തി. ഒരു പുരുഷൻറെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹം സംസ്കരിച്ച കുഴിയിൽ നിന്നാണ് വെങ്കല നിർമ്മിതമായ വാൾ കണ്ടെത്തിയത്. ഇവർ സൈനിക കുടുംബമായിരുന്നോ അതോ അക്കാലത്തെ അധികാരികളിൽ ആരെങ്കിലുമായിരുന്നോ എന്ന് വ്യക്തമല്ല. കണ്ടെത്തിയ വാളിന് 3000 വർഷത്തെ പഴക്കമുണ്ടെന്നും ഇപ്പോഴും നല്ല തിളക്കമുണ്ടെന്നും പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെട്ടു.
ജർമനിയിലെ ബവേറിയ പ്രദേശത്തെ നോർഡ്‍ലിംഗ് പട്ടണത്തിൽ നടത്തിയ ഉത്ഖനനത്തിനിടെയാണ് വെങ്കല നിർമ്മിതമായ വാൾ കണ്ടെത്തിയത്. കണ്ടെത്തിയ വാളിന് വളരെയധികം പ്രത്യേകതകളുണ്ട്. പൂർണ്ണമായും വെങ്കലത്തിൽ നിർമ്മിച്ച അഷ്ടഭുജാകൃതിയിലുള്ള വാളാണിത്. വാളിൻറെ പിടി വാളിലേക്ക് കൂടി നീണ്ടിട്ടുണ്ട്. കൂടാതെ പിടിയിൽ കൊത്തു പണികളുമുണ്ട്.
വാളിൻറെ പ്രാധാന്യം കണക്കിലെടുത്താൽ മൃദതേഹങ്ങൾ ഉന്നതാധികാരികളുടേതാകാനുള്ള സാധ്യതയുണ്ട്. വാൾ ബവേറിയയിൽ തന്നെ നിർമ്മിച്ചതാണോ അതോ ഇറക്കുമതി ചെയ്തതാണോയെന്ന അന്വേഷണം നടക്കുകയാണെന്നും പുരാവസ്തു ശാസ്ത്രജ്ഞർ വ്യക്തമാക്കി.
വാളും ശ്മശാനവും ഇനിയും പരിശോധിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈ കണ്ടെത്തലിനെ കുറിച്ച് കൂടുതൽ വ്യക്തത വരു. എന്നാൽ, ഇത് അസാധാരണമാണ്. ഇതു പോലൊരു കണ്ടെത്തൽ വളരെ അപൂർവമാണെന്ന് സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള ബവേറിയൻ സ്റ്റേറ്റ് ഓഫീസിൻറെ തലവനായ മത്യാസ് ഫൈൽ പറഞ്ഞു.