കടുത്ത ചൂടിനെ തുടര്‍ന്ന് യുപിയില്‍ 72 മണിക്കൂറിനുള്ളില്‍ മരിച്ചത് 54 പേര്‍; ബീഹാറിലും 44 മരണം

കടുത്ത ചൂടിനെ തുടര്‍ന്ന് യുപിയില്‍ 72 മണിക്കൂറിനുള്ളില്‍ മരിച്ചത് 54 പേര്‍; ബീഹാറിലും 44 മരണം

ന്യൂഡല്‍ഹി: ചുട്ടുപൊള്ളി ഉത്തര്‍പ്രദേശും ബീഹാറും. കനത്ത ചൂടില്‍ ഇരു സംസ്ഥാനങ്ങളും വെന്തുരുകുന്നതിനൊപ്പം മരണസംഖ്യയും ഉയരുന്നു. രണ്ടു ജില്ലകളിലുമായി തീവ്ര ഉഷ്ണ തരംഗത്തില്‍ മരണം നൂറിനോടടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ അനുഭവപ്പെട്ട കടുത്ത ചൂടില്‍ മരണം 54 ആയി. ബലിയ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് 54 മരണങ്ങളും രേഖപ്പെടുത്തിയത്. 400 ഓളം പേര്‍ ചികില്‍സയിലാണ്. ബീഹാറിലെ തീവ്ര ഉഷ്ണ തരംഗത്തില്‍ 44 പേരാണ് മരിച്ചത്.

റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ക്ക് കാരണം കടുത്ത ചൂടാകാമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. കടുത്ത ഉഷ്ണ തരംഗമാണ് യുപിയിലെ മിക്ക സ്ഥലങ്ങളിലും വീശിയടിച്ചത്.

പനി, ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചൂടു കൂടുമ്പോള്‍ ശ്വാസകോശ രോഗികള്‍, പ്രമേഹ രോഗികള്‍, രക്തസമ്മര്‍ദ രോഗികള്‍ എന്നിവര്‍ക്ക് അപകട സാധ്യത കൂടുതലാണ്. രോഗികളെ കിടത്തുന്നതിന് ആവശ്യമായ സ്ട്രെച്ചറുകള്‍ ലഭിക്കാത്ത അത്ര തിരക്കാണ് ജില്ലാ ആശുപത്രിയില്‍ ഉള്ളത്. ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്ത 44 മരണങ്ങളില്‍ തലസ്ഥാനമായ പട്നയില്‍ മാത്രം 35 പേരാണ് മരിച്ചത്. ബലിയ ജില്ലയിലെ മരണങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.