ആര്‍സിബി വിജയാഘോഷ ദുരന്തം: സിദ്ധരാമയ്യയെയും ശിവകുമാറിനെയും ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ആര്‍സിബി വിജയാഘോഷ ദുരന്തം: സിദ്ധരാമയ്യയെയും ശിവകുമാറിനെയും ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ബംഗളൂരു: കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് എഐസിസി നേതൃത്വം.

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീം ഐപിഎല്‍ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്.

ഒരു സര്‍ക്കാര്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഡി.കെ. ശിവകുമാര്‍ ഡല്‍ഹിയിലുണ്ട്. സിദ്ധരാമയ്യ നാളെ രാവിലെ ഡല്‍ഹിക്ക് പുറപ്പെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നാളെ രാവിലെ പത്തിന് നമ്പര്‍ 10 ജന്‍പഥില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും ജനതാദള്‍ എസും സമരം ശക്തമാക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയെയും കൂടിക്കാഴ്ചയ്ക്കായി കേന്ദ്ര നേതൃത്വം വിളിച്ചിരിക്കുന്നത്.

അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. ഇത്തരമൊരു സംഭവം നടക്കാന്‍ പാടില്ലായിരുന്നു. ബംഗളൂരു പൊലീസ് കമ്മീഷണര്‍ ബി. ദയാനന്ദയെ ബലിയാടാക്കിയെന്ന ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു.

കമ്മിഷണറെ മാത്രമല്ല മറ്റ് അഞ്ച് ഓഫീസര്‍മാരെ കൂടി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്റലിജന്‍സ് മേധാവിയെ മാറ്റി. തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ. ഗോവിന്ദ രാജയെയും മാറ്റി. നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും പോലീസ് കമ്മിഷണറെ മാറ്റുക മാത്രമല്ല ചെയ്തിട്ടുള്ളതെന്നും സിദ്ധരാമയ്യ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.