ദുബായ്: എമിറേറ്റിന്‍റെ വൈദ്യുതി മേഖലയില്‍ നിർണായകമാകുന്ന മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിന്‍റെ അഞ്ചാം ഘട്ടം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. 900 മെഗാവാട്ടിന്‍റേതാണ് അഞ്ചാം ഘട്ടം.
കാർബണ്‍ മലിനീകരണം കുറയ്ക്കുകയെന്നത് ലക്ഷ്യമിട്ടാണ് സൗരോർജ്ജ പാർക്കുകള്‍ ആരംഭിച്ചത്. അഞ്ചാം ഘട്ടം യാഥാർത്ഥ്യമായാല്‍ 11.8 ടൺ കാർബൺ മലിനീകരണം കുറയ്ക്കാനാകും. 2030ഓടെ 5,000 മെഗാവാട്ട് സൗരോർജ പദ്ധതിയാണ് ദുബായ് ലക്ഷ്യമിടുന്നത്. ദുബായിലെ 2.7 ലക്ഷം വീടുകളില്‍ വൈദ്യുതിയെത്തും.
പുനരുപയോഗ ഊർജ്ജ സ്ത്രോതസ്സുകളുടെ ശതമാനം 2050 ഓടെ 100 ശതമാനമാക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ദുബായ് രണ്ടാം ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം തുടങ്ങിയവരും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.