ദുബായ്: ഗ്ലോബല്‍ ചെസ് ലീഗിന് ഇന്ന് ദുബായില്‍ തുടക്കം. അന്താരാഷ്ട്ര ചെസ് സംഘടന ഫിഡെയും ഇന്ത്യൻ കമ്പനി ടെക് മഹീന്ദ്രയും ചേർന്ന് ലീഗ് അടിസ്ഥാനത്തിൽ നടത്തുന്ന മത്സരങ്ങൾ ജൂലൈ രണ്ടു വരെയാണ് നടക്കുക.ഗേഞ്ചസ് ഗ്രാൻഡ്മാസ്റ്റേഴ്സ്, എസ്.ജി ആൽപൈൻ വാരിയേഴ്സ്, ബാലൻ അലാസ്കൻ നൈറ്റ്സ്, ചിംഗാരി ഗൾഫ് ടൈറ്റൻസ്, അപ്ഗ്രാഡ് മുംബ മാസ്റ്റേഴ്സ്, ത്രിവേണി കോണ്ടിനെന്റൽ കിങ്സ് എന്നീ ടീമുകളിലായാണ് താരങ്ങൾ അണിനിരക്കുക.
ആറു താരങ്ങളുള്ള ഒരു ടീമിൽ രണ്ടു പേർ വനിതകളാകും. 10 ഡബ്ൾ റൗണ്ട്-റോബിൻ മത്സരങ്ങളാണ് ഓരോ ടീമും കളിക്കേണ്ടത്. ഇതിലെ വിജയികളെ തീരുമാനിക്കുന്നതും പ്രത്യേക രീതിയിലാകും. വിശ്വനാഥൻ ആനന്ദ്, മാഗ്നസ് കാൾസൻ, ഡിങ് ലിറെൻ, ഇയാൻ നെപോംനിയാച്ചി, അലക്സാണ്ടർ ഗ്രിഷ്ചുക്, കൊനേരു ഹംപി, അർജുൻ എരിഗെയ്സി, ആർയ പ്രഗ്നാനന്ദ, നിഹാൽ സരിൻ തുടങ്ങി മുൻനിര താരങ്ങളെല്ലാം വിവിധ ടീമുകളുടെ ബാനറിൽ മാറ്റുരക്കുമെന്നതാണ് ഗ്ലോബൽ ചെസ് ലീഗിന്റെ സവിശേഷത.