കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് ഇടക്കാല മുൻകൂർ ജാമ്യം. അറസ്റ്റ് രേഖപ്പെടുത്തിയാലും 50000 രൂപ ബോണ്ടിൽ ജാമ്യത്തിൽ വിടണമെന്നും കോടതി അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദേശിച്ചു. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവ്. 23 ന് സുധാകരൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി അറിയിച്ചു.
അതേസമയം സുധാകരന് എതിരെ ഡിജിറ്റൽ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സുധാകരനെതിരായ രഹസ്യ മൊഴി കോടതിക്ക് കൈമാറി. പത്ത് ലക്ഷം രൂപ കൊടുക്കുന്നത് കണ്ടെന്ന സാക്ഷി മൊഴികളുണ്ടെന്നും സുധാകരനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
ഡി.ജി.പി അനിൽ കാന്ത്, മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, മുൻ എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവർ മോൻസനൊപ്പമുള്ള ഫോട്ടോകൾ സുധാകരൻ കോടതിക്ക് കൈമാറി. 23 ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സുധാകരൻ അറിയിച്ചു.