റിയാദ്: സൗദി അറേബ്യയുടെ വ്യോമയാനമേഖലയില്‍ എയർ ടാക്സികള്‍ പറക്കും. എയർ ടാക്സി പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ജർമ്മന്‍ എയർടാക്സി നിർമ്മാതാക്കളായ വോളോകോപ്റ്ററും നിയോമും അറിയിച്ചു.
സൗദിഅറേബ്യയുടെ വ്യോമയാനമേഖലയില്‍ പ്രധാനപ്പെട്ട നീക്കമാണിതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അബ്ദുള്‍ അസീസ് അല്‍ ദുലൈജ് പറഞ്ഞു. ദ ലൈന്‍, ഒക്സാഗണ്‍, ട്രോജെന മേഖലകള്‍ ഉള്‍പ്പടെയുളള സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എയർ ടാക്സികള്‍ സർവ്വീസ് നടത്തും.
അടുത്ത രണ്ടോ മൂന്നോ വർഷത്തിനുളളില്‍ എയർ ടാക്സികള്‍ സേവനം ആരംഭിക്കും. 15 വോളോ കോപ്റ്റർ എയർക്രാഫ്റ്റുകളായിരിക്കും ഈ കാലഘട്ടത്തില്‍ വാങ്ങുക. ഒരാഴ്ചയോളം നീണ്ടുനിന്ന പരീക്ഷണങ്ങള്‍ക്കൊടുവിലാണ് പരീക്ഷണ പറക്കല്‍ നടത്തിയത്. നിയോം, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും ജർമ്മന്‍ വോളോ കോപ്റ്റർ കമ്പനിയും തമ്മിലുളള 18 മാസം നീണ്ട സഹകരണത്തിനു ശേഷമാണ് ഒരാഴ്ചയോളം നീണ്ട പരീക്ഷണങ്ങള്‍ നടത്തിയത്.
ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്‍റ് ലാന്‍റിംഗ് (ഇ-വിറ്റോൾ) ആണ് എയർ ടാക്‌സി സേവനത്തിന് പ്രയോജനപ്പടുത്തുന്നത്. മണിക്കൂറിൽ 110 കിലോമീറ്റർ പരമാവധി വേഗതയുള്ള വിമാനത്തിൽ ഒരു പൈലറ്റിനും ഒരു യാത്രക്കാരനും യാത്ര ചെയ്യാനാണ് സൗകര്യമുളളത്.