ഇന്ത്യയില്‍ ജാതി, മത വിവേചനങ്ങളില്ല: അമേരിക്കന്‍ മാധ്യമങ്ങളോട് മോഡി

ഇന്ത്യയില്‍ ജാതി, മത വിവേചനങ്ങളില്ല: അമേരിക്കന്‍ മാധ്യമങ്ങളോട് മോഡി

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ ജനാധിപത്യം ശക്തമാണന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മോഡിയുടെ പരാമര്‍ശം.

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ അക്രമങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടി അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുന്നയിച്ചു.

ഇന്ത്യയില്‍ ജാതി, മത വിവേചനങ്ങളില്ല. തന്റെ സര്‍ക്കാര്‍ ഒന്നിലും വിവേചനം കാണിക്കുന്നില്ല. സബ്കാ സാത് സബ്കാ വികാസ് എന്നതാണ് മുദ്രാവാക്യം. മതമോ ജാതിയോ പ്രായമോ ഭൂമി ശാസ്ത്രമോ പരിഗണിക്കാതെ എല്ലാവര്‍ക്കും രാജ്യത്ത് സൗകര്യങ്ങള്‍ ലഭ്യമാണന്നും മോഡി പറഞ്ഞു.

ഇന്ത്യ-യു.എസ് ബന്ധം ആഴത്തിലുള്ളതെന്ന ബൈഡന്റെ പരാമര്‍ശത്തിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ അധ്യായമാണ് തുറന്നിരിക്കുന്നതെന്ന് മോഡി പറഞ്ഞു. പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കുമെന്ന് അറിയിച്ച ബൈഡന്‍ സാങ്കേതിക, ടെലകോം മേഖലകളിലും കൂടുതല്‍ സഹകരണം ഉറപ്പു നല്‍കി.

ബഹിരാകാശ പര്യവേഷണ രംഗത്തും അമേരിക്ക സഹകരണത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. അഹമ്മദാബാദിലും ബംഗളൂരുവിലും പുതിയ യു.എസ് കോണ്‍സുലേറ്റുകള്‍ തുടങ്ങുന്നതിനും ചര്‍ച്ചയില്‍ ധാരണയായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.