അബുദാബി: സമൂഹമാധ്യമത്തിലൂടെ യുവാവിനെ അവഹേളിച്ച വനിതയ്ക്ക് പിഴയും തടവുശിക്ഷയും വിധിച്ച് അബുദാബി കോടതി. എമിറേറ്റില്‍ അടുത്തിടെ നടന്ന പുസ്തകമേളയ്ക്കിടെയായിരുന്നു സംഭവമുണ്ടായത്. ചടങ്ങില്‍ സംബന്ധിക്കാനെത്തിയ യുവാവിനെ യുവതി സമൂഹമാധ്യമത്തിലൂടെ അവഹേളിക്കുകയായിരുന്നു. ഇതേ തുടർന്ന് അബുദാബി കോടതി യുവതിയെ 3 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഈ ശിക്ഷയാണ് അബുദാബി ക്രിമിനല്‍ കോടതി ആറുമാസമായി കുറച്ചുനല്‍കിയത്. മറ്റൊരാളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തിയതിന് 50,000 ദിർഹവും അവഹേളിച്ചതിന് 10,000 ദിർഹവും പിഴ ചുമത്തിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലെ വീഡിയോയും ഫോട്ടോകളും നീക്കം ചെയ്യാനും കോടതി ഉത്തരവില്‍ വ്യക്തമാക്കി. വിഡിയോ പകര്‍ത്താനുപയോഗിച്ച ഉപകരണം പിടിച്ചെടുക്കുകയും ട്വിറ്റര്‍ അക്കൗണ്ട് ഇല്ലാതാക്കുകയും ചെയ്തു. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം യുവതിയെ നാടുകടത്തും. ഏത് രാജ്യക്കാരിയാണ് ഇവർ എന്നത് സംബന്ധിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓണ്‍ലൈനില്‍ മറ്റുള്ളവരെ അവഹേളിച്ചാല്‍ കടുത്ത പിഴയാണ് യുഎഇ നിയമം വ്യവസ്ഥ ചെയ്യുന്നത്.