ദമസ്‌കസ്: സിറിയയിലെ വിമത നിയന്ത്രണത്തിലുള്ള വടക്കു പടിഞ്ഞാറൻ ഇഡ്‌ലിബ് പ്രവിശ്യയിലെ ഒരു നഗരത്തിൽ റഷ്യൻ യുദ്ധ വിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
ജിസ്ർ അൽ ഷുഗൂർ നഗരത്തിലുണ്ടായ ആക്രമണം പഴം പച്ചക്കറി അടക്കമുള്ള വ്യാപാര മേഖലയെ ബാധിച്ചെന്ന് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിനു പിന്നാലെ പലരും കടകളടച്ച് പണിമുടക്ക് നടത്തി. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷവും പച്ചക്കറികളിലും വണ്ടികളിലും നിലത്തും രക്തം തളം കെട്ടി നിൽക്കുന്ന അവസ്ഥയായിരുന്നെന്ന് പ്രാദേശിക പത്രപ്രവർത്തകനായ അഹ്മദ് റഹ്ഹൽ റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് ഇപ്പോൾ നിരന്തരം ആക്രമണമാണ്. 2023 ൽ ഇതു വരെ വടക്കു പടിഞ്ഞാറൻ സിറിയയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണമാണ് ജിസ്ർ അൽ ഷുഗൂരിൽ നടന്നത്. ഏപ്രിലിൽ റഷ്യൻ പൈലറ്റുമാർ സിറിയയിൽ യു.എസ് ജെറ്റുകളെ ഡോഗ്ഫൈറ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. ഈ മാസം ആദ്യം റഷ്യൻ വിമാനങ്ങളുടെ സുരക്ഷിതമല്ലാത്ത പെരുമാറ്റം സംബന്ധിച്ച ആശങ്കകൾ കാരണം യു.എസ് മിഡിൽ ഈസ്റ്റിലേക്ക് F-22 യുദ്ധ വിമാനങ്ങൾ വിന്യസിച്ചിരുന്നു.