മുഖ്യമന്ത്രിയുമായി ആലോചിക്കാതെ സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് നീക്കി തമിഴ്നാട് ഗവര്‍ണര്‍; അസാധരണ നീക്കം

മുഖ്യമന്ത്രിയുമായി ആലോചിക്കാതെ സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് നീക്കി തമിഴ്നാട് ഗവര്‍ണര്‍; അസാധരണ നീക്കം

ചെന്നൈ: അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡിഎംകെ നേതാവ് സെന്തില്‍ ബാലാജിയെ മന്ത്രി സ്ഥാനത്ത് നീക്കി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ അപൂര്‍വ നടപടി.

സെന്തില്‍ ബാലാജി മന്ത്രി സ്ഥാനത്ത് തുടരുന്നത് നിയമന കോഴ കേസിലെ അന്വേഷണത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നടപടി. മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് അഭിപ്രായം ചോദിക്കാതെയാണ് ബാലാജിയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്.

ജൂലൈ 12 വരെ കോടതി ഇ.ഡി കസ്റ്റഡി നീട്ടി നല്‍കിയെങ്കിലും ബൈപാസ് ശസ്ത്രക്രിയയ്ക്ക് ശേഷം കാവേരി ആശുപത്രിയില്‍ വിശ്രമത്തിലാണ് സെന്തില്‍ ബാലാജി.

കോഴക്കേസില്‍ സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തന്നെ മന്ത്രിസ്ഥാനത്ത് തുടരാനാകില്ല എന്ന് ഗവര്‍ണര്‍ നിലപാടെടുത്തിരുന്നു. സെന്തില്‍ ബാലാജി വഹിച്ചിരുന്ന വകുപ്പുകള്‍ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പിന്നാലെ ഗവര്‍ണര്‍ തന്റെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു.

സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരാനാകില്ല എന്നായിരുന്നു ആര്‍.എന്‍ രവി അറിയിച്ചത്. എന്നാല്‍ ഇതിനെതിരെ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയായിരുന്നു സ്റ്റാലിന്‍ പ്രതികരിച്ചത്.

2011-2015 കാലയളവില്‍ എഐഎഡിഎംകെ മന്ത്രിസഭയില്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായിരിക്കെ തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന ആരോപണമാണ് സെന്തില്‍ ബാലാജിക്കെതിരെയുള്ളത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.