ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിനായുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് നീക്കം. വ്യക്തി നിയമത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങളിൽ പാർലമെന്റ് നിയമ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നിയമ നിർദേശം ഉടൻ ഉണ്ടായേക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയതോടെ കേരളത്തിലും സജീവ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാരും നിയമ കമ്മീഷനും പിന്മാറണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പെട്ടെന്ന് ചർച്ച ഉയർത്തിക്കൊണ്ടുവരുന്നതിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയുണ്ട്. ഇപ്പോൾ ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുയരുന്ന ഏത് ചർച്ചയും രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ഭൂരിപക്ഷ വർഗീയ അജണ്ടയാണ് നീക്കത്തിന് പിന്നിലെന്നും പിണറായി ആരോപിച്ചു.