നെയ്റോബി: പടിഞ്ഞാറൻ കെനിയയിലെ തിരക്കേറിയ ജംഗ്ഷനിൽ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളിലേക്കും കാൽനടയാത്രക്കാരിലേക്കും ഇടിച്ച് കയറി 48 പേർ മരിച്ചു. 30 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒന്നോ രണ്ടോ പേർ ഇപ്പോഴും ട്രക്കിന്റെ അടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പ്രാദേശിക പൊലീസ് കമാൻഡർ ജെഫ്രി മയക് പറഞ്ഞു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം അപകടകാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടത്തുമെന്ന് ഗതാഗത മന്ത്രി കിപ്ചുംബ മുർകോമെൻ ട്വിറ്ററിൽ പറഞ്ഞു.
കെറിച്ചോയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് നിയന്ത്രണം വിട്ട് എട്ട് വാഹനങ്ങളിലും നിരവധി മോട്ടോർ സൈക്കിളുകളിലും റോഡരികിലുണ്ടായിരുന്നവരെയും കച്ചവടക്കാരെയും ഇടിച്ചത്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസമാകുന്നതായി കെനിയൻ റെഡ് ക്രോസ് അറിയിച്ചു.