സെഞ്ച്വറിയും കടന്ന് പച്ചക്കറി വില; സര്‍ക്കാര്‍ ഇടപെടുന്നു

സെഞ്ച്വറിയും കടന്ന് പച്ചക്കറി വില; സര്‍ക്കാര്‍ ഇടപെടുന്നു

തിരുവനന്തപുരം: പച്ചക്കറി വില വര്‍ധനവ് തടയാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സെഞ്ച്വറിയും കടന്ന് കുതിക്കുന്ന പച്ചക്കറി വിലയ്ക്ക് കടിഞ്ഞാണിടാന്‍ ഇടപെടുകയാണ് ഹോര്‍ട്ടികോര്‍പ്പ്. മറ്റന്നാള്‍ മുതല്‍ ഹോര്‍ട്ടികോര്‍പ്പിന്റെ 23 പച്ചക്കറി വണ്ടികള്‍ സര്‍വീസ് തുടങ്ങും. വിലക്കുറവില്‍ ജൈവ പച്ചക്കറിയാണ് വീട്ടുപടിക്കലെത്തുക.

ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്ത് കൃഷി മന്ത്രി പി. പ്രസാദ് പച്ചക്കറി വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്യും. സ്റ്റാളുകള്‍ക്ക് പുറമേ പച്ചക്കറി വണ്ടികളും വില്‍പ്പന കേന്ദ്രങ്ങളായി മാറും.

സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് പരമാവധി ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചും മറ്റുള്ളവ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചുമാണ് വിതരണം ചെയ്യുന്നത്. കര്‍ഷകര്‍ക്ക് നല്‍കാനുള്ള നാല് മാസത്തെ കുടിശിക ഓണത്തിന് മുമ്പ് തീര്‍പ്പാക്കുമെന്നാണ് ഹോര്‍ട്ടികോര്‍പ്പിന്റെ ഉറപ്പ്.

സ്റ്റാളുകളില്ലാത്ത സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. പൊതു വിപണിയേക്കാള്‍ 30 രൂപ വരെ വിലക്കുറവുണ്ടാകും. ആവശ്യാനുസരണം പച്ചക്കറി വണ്ടികളുടെ എണ്ണവും കൂട്ടും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.