നിയമസഭാ കയ്യാങ്കളി കേസ്: വിചാരണ തീയതി തീരുമാനിക്കാനിരിക്കെ നാടകീയ നീക്കവുമായി പൊലീസ്

നിയമസഭാ കയ്യാങ്കളി കേസ്: വിചാരണ തീയതി തീരുമാനിക്കാനിരിക്കെ നാടകീയ നീക്കവുമായി പൊലീസ്

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍. കേസുമായി ബന്ധപ്പെട്ട് വിചാരണ ആരംഭിക്കാനിരിക്കെയാണ് പുതിയ നീക്കം. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഒട്ടേറെ വസ്തുതകള്‍ കൂടി അന്വേഷിക്കാനുണ്ടെന്നാണ് പൊലീസ് ഹര്‍ജിയില്‍ പറയുന്നത്.

എന്നാല്‍, കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എമാരായ ഇ.എസ്. ബിജിമോള്‍, ഗീതാ ഗോപി എന്നിവരും തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, കെ.ടി. ജലീല്‍, ഇ.പി ജയരാജന്‍ തുടങ്ങിയവര്‍ അടക്കം ആറു പ്രതികളാണ് കേസിലുള്ളത്. കേസ് മുന്നോട്ട് പോയാല്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് തിരിച്ചടിയാകും. കേസില്‍ വിചാരണ തീയതി നിശ്ചയിക്കാനിരിക്കുമ്പോഴാണ് ഇത്തരത്തില്‍ ഒരു നീക്കവുമായി പൊലീസ് രംഗത്തെത്തിയത്.

2015 മാര്‍ച്ച് 13 ന് മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടയാന്‍ ശ്രമിച്ചതാണ് നിയമ സഭയില്‍ കയ്യാങ്കളിയില്‍ കലാശിച്ചത്. ബാര്‍ കോഴ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ലെന്ന തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടെ നിയമസഭയില്‍ നാശ നഷ്ടവും ഉണ്ടായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.