നഴ്‌സിങ് തട്ടിപ്പ് ; അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

നഴ്‌സിങ് തട്ടിപ്പ് ; അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: കര്‍ണാടകയില്‍ നഴ്‌സിങ് പഠനത്തിന്റെ പേരില്‍ മലയാളി വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സന്‍ കെ. ബൈജൂനാഥ് ഉത്തരവ് നല്‍കിയത്. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഏറ്റവുമധികം മലയാളി വിദ്യാര്‍ത്ഥികള്‍ നഴ്‌സിങ് പഠിക്കാന്‍ എത്തുന്നത് കര്‍ണാടകത്തിലെ കോളജുകളിലാണ്. 1100 ഓളം നഴ്‌സിങ് കോളജുകള്‍ ബെംഗളൂരുവിലുണ്ട്. നഴ്‌സിങ് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ ഏജന്റുമാരുണ്ട്. കേരളത്തിലെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് കബളിപ്പിക്കപ്പെടുന്നത്.

ഒരു വര്‍ഷം മൂന്നു ലക്ഷത്തിലേറെ ഫീസ് നല്‍കണം. എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ച ഫീസ് 65000 രൂപ മാത്രമാണ്. കോളജില്‍ നേരിട്ട് എത്തിയാല്‍ പ്രവേശനം ലഭിക്കില്ല. ഏജന്റുമാര്‍ വഴി പോകണം. കേരളത്തില്‍ നഴ്‌സിങ് സീറ്റുകളുടെ ദൗര്‍ലഭ്യമാണ് വിദ്യാര്‍ത്ഥികളെ കര്‍ണാടകത്തില്‍ എത്തിക്കുന്നത്.

പതിനായിരക്കണക്കിന് കുട്ടികള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാകുന്നുണ്ട്. പ്രമുഖ കോളജുകളുടെ വ്യാജ അഡ്മിഷന്‍ കത്തും ഇവര്‍ക്ക് നല്‍കും. അംഗീകാരമില്ലാത്ത കോളജുകളില്‍ കൊണ്ടിരുത്തി കബളിപ്പിക്കുന്നതും പതിവാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.