മാലിന്യത്തില്‍ നിന്നും ഊർജ്ജം പദ്ധതി; 1,35,000 വീടുകളിൽ വൈദ്യുതിയെത്തിക്കും

മാലിന്യത്തില്‍ നിന്നും ഊർജ്ജം പദ്ധതി; 1,35,000 വീടുകളിൽ വൈദ്യുതിയെത്തിക്കും

ദുബായ്: മാലിന്യത്തില്‍ നിന്നും ഊർജ്ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതിയുടെ ആദ്യഘട്ടം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ഉദ്ഘാടനം ചെയ്തു. 4 ബില്ല്യണ്‍ ചെലവഴിച്ചാണ് വർസാനില്‍ പുനരുപയോഗ ഊർജ്ജ പ്ലാന്‍റ് ആരംഭിച്ചിരിക്കുന്നത്.

സുസ്ഥിരതയിലൂന്നി പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണ് ദുബായ്. അത്തരം പദ്ധതികളുടെ പട്ടികയില്‍ നിർണായകമാകും മാലിന്യത്തില്‍ നിന്ന് ഊർജ്ജമുല്‍പാദിപ്പിക്കുന്ന പുതിയ പദ്ധതിയെന്ന് ഷെയ്ഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു. മണിക്കൂറില്‍ 220 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുളളതാണ് പുനരുപയോഗ ഊർജ്ജ പ്ലാന്‍റ് . അതായത് 1,35,000 വീടുകളില്‍ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാന്‍ പദ്ധതിക്ക് കഴിയും. ഷെയ്ഖ് ഹംദാന്‍ ട്വീറ്റില്‍ വിശദീകരിച്ചു. വർഷത്തില്‍ 2 ദശലക്ഷം മാലിന്യമാണ് ഇത്തരത്തില്‍ പുനരുപയോഗിക്കുക. പദ്ധതിയുടെ ഭാഗമായ എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് പ്ലാന്‍റുകളാണ് പദ്ധതിയിലുളളത്. ഇതില്‍ രണ്ടെണ്ണമാണ് നിലവില്‍ പ്രവർത്തനക്ഷമമായിട്ടുളളത്. പ്രതിദിനം 2300 ടണ്‍ ഖരമാലിന്യം സംസ്കരിക്കാന്‍ കഴിയും. നിലവില്‍ 80 മെഗാവാട്ടാണ് ഉല്‍പാദിപ്പിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഇത് 220 മെഗാവാട്ടായി മാറും. പാരിസ്ഥിതിക സുസ്ഥിരത വർധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം മൂലമുളള ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനുമായി നിരവധി പദ്ധതികളാണ് യുഎഇ നടപ്പിലാക്കുന്നത്. ഇതില്‍ നിർണായകമാകും മാലിന്യത്തില്‍ നിന്നും ഊർജ്ജമുല്‍പാദിപ്പിക്കാന്‍ കഴിയുന്ന പുതിയ പദ്ധതി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.