തിരുവനന്തപുരം: ദൂർത്തും അനാവശ്യ ചിലവുകളെയും തുടർന്ന് വരവിനേക്കാൾ ഈ വർഷം 2500 കോടിയോളം അധികച്ചിലവായ തുകയുടെ ഭാരം ഉപയോക്താവിന്റെ തലയിൽ കെട്ടിവയ്ക്കാൻ കെഎസ്ഇബി.
വൈദ്യുതി ചാർജ് വർധനയ്ക്കൊപ്പം മറ്റ് പലവിധ ചാർജുകളും ഈടാക്കി ജനത്തിനുമേൽ അമിത ഭാരം അടിച്ചേൽപ്പിക്കാണ് കെഎസ്ഇബി നീക്കം തുടങ്ങിയിരിക്കുന്നത്.
രണ്ടു മാസമായി യൂണിറ്റ് നിരക്കിന് പുറമെ സർചാർജും വാങ്ങുന്നുണ്ട്. വലിയ തുക സെക്യുരിറ്റി ഡെപ്പോസിറ്റ് അടയ്ക്കണമെന്ന് നോട്ടീസ് അയച്ചു തുടങ്ങി.
യൂണിറ്റിന് 40.63 പൈസ ജൂലൈ ഒന്ന് മുതൽ കൂട്ടാനുള്ള അപേക്ഷ റെഗുലേറ്ററികമ്മിഷന് മുന്നിലുണ്ട്. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നിരക്ക് വർദ്ധനയ്ക്ക് അനുമതി ഈ മാസം 31 വരെ കമ്മിഷൻ മരവിപ്പിച്ചെന്ന് മാത്രം.
യൂണിറ്റിന് 20 പൈസ സെസ് പിരിക്കലും തുടർന്നേക്കും. ഇതെല്ലാം ചേരുമ്പോൾ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമാകും വൈദ്യുതി ബിൽ.
നാല് ദീർഘകാല കരാറുകൾ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയതോടെ പുറത്ത് നിന്ന് വൈദ്യുതി വൻവിലയ്ക്ക് വാങ്ങേണ്ടിവന്നത് പ്രതീക്ഷിക്കാത്ത അധിക ബാധ്യതയ്ക്ക് കാരണമായെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്നാൽ സർക്കാർ സ്ഥാപനങ്ങളുൾപ്പെടെ നൽകാനുള്ള 3260.09 കോടി രൂപ കുടിശിക പിരിച്ചെടുക്കാൻ നടപടിയില്ല.
വാട്ടർ അതോറിട്ടി മാത്രം 1100 കോടി നൽകാനുണ്ട്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കെഎസ്ആർടിസി പോലെ വൈദ്യുതി ബോർഡും ബാധ്യതയാവുമെന്നാണ് ധനവകുപ്പിന്റെ മുന്നറിയിപ്പ്.