ഭയപ്പെടുത്താൻ സംഘപരിവാറിന് കഴിയില്ല, ജനകോടികൾ രാഹുലിനൊപ്പം: വി ഡി സതീശൻ

ഭയപ്പെടുത്താൻ സംഘപരിവാറിന് കഴിയില്ല, ജനകോടികൾ രാഹുലിനൊപ്പം: വി ഡി സതീശൻ

തിരുവനന്തപുരം: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്ത്. സത്യം ജയിക്കുമെന്നും ജനകോടികൾ രാഹുലിനൊപ്പമുണ്ടെന്നും വി ഡി സതീശൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. രാഹുലിനെ ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ല.

വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരായ പോരാട്ടം കോൺഗ്രസ് തുടരും. ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും കോൺഗ്രസിന് വിശ്വാസമുണ്ട്. സംഘപരിവാറിനെ നഖശിഖാന്തം എതിർക്കുന്നതും മോഡി - അമിത് ഷാ കോർപ്പറേറ്റ് കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങൾ ഉയർത്തുന്നതുമാണ് രാഹുലിൽ ചിലർ കാണുന്ന അയോഗ്യത. ജനാധിപത്യ വാദികളും മതേതരത്വം ജീവ വായുവാക്കുന്നവരും രാഹുലിൽ കാണുന്ന യോഗ്യതയും അതു തന്നെയാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

അപകീർത്തി കേസിൽ സൂറത്ത് സിജെഎം കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ ശിക്ഷ വിധിച്ചിരുന്നു. ഇതോടെ എംപി സ്ഥാനത്തുനിന്ന് രാഹുൽ ആയോഗ്യനാക്കപ്പെട്ടു. ഇതിന് പിന്നാലെ വിധിക്കെതിരായി രാഹുൽ നൽകിയ അപ്പീലാണ് ഗുജറാത്ത് ഹൈക്കോടതി തള്ളിയത്. ഏതെങ്കിലും തരത്തിൽ വിചാരണ കോടതിയുടെ നടപടി ക്രമങ്ങളിൽ ഇടപെട്ട് ശിക്ഷ സ്റ്റേ ചെയ്യുന്നത് റൂൾ അല്ലായെന്നും, സൂറത്ത് സിജെഎം കോടതിയുടെ വിധിയിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായും കോടതി നിരീക്ഷിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.