കുറ്റകരമായ നരഹത്യ, തെളിവ് നശിപ്പിക്കല്‍; ബാലസോര്‍ ട്രെയിന്‍ അപകട കേസില്‍ എന്‍ജിനീയര്‍ അടക്കം മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു

കുറ്റകരമായ നരഹത്യ, തെളിവ് നശിപ്പിക്കല്‍; ബാലസോര്‍ ട്രെയിന്‍ അപകട കേസില്‍ എന്‍ജിനീയര്‍ അടക്കം മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു

ബാലസോര്‍: 293 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സെക്ഷന്‍ എന്‍ജിനീയര്‍ അരുണ്‍ കുമാര്‍, ജൂനിയര്‍ എന്‍ജിനീയര്‍ മുഹമ്മദ് അമീര്‍ ഖാന്‍, ടെക്‌നീഷ്യന്‍ പപ്പു കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

കുറ്റകരമാ നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഐപിസി സെക്ഷന്‍ 304, 201 വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ അപകടത്തിലെ ആദ്യത്തെ അറസ്റ്റാണിത്. ട്രാക്ക് സിഗ്‌നല്‍ നിലനിര്‍ത്തുന്ന രീതിയിലുള്ള ഇവരുടെ നടപടിയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

ജൂണ്‍ രണ്ടിനായിരുന്നു അപകടം. മൂന്ന് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലും കോറോമാണ്ടല്‍ എക്സ്പ്രസിലും ആകെ 2,296 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ചെന്നൈയിലേക്ക് പുറപ്പെട്ട കോറമാണ്ഡല്‍ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൗറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് കൂട്ടിയിടിച്ചാണ് രാജ്യത്തെ നടുക്കി അപകടം സംഭവിച്ചത്.

അപകടത്തില്‍ 211 പേര്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ വച്ചും ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 23 ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഓപ്പറേഷന്‍സ്, സുരക്ഷ, സിഗ്‌നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് അന്ന് സ്ഥലം മാറ്റിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.