തൃശൂര്‍: മണിപ്പൂര്‍ കലാപത്തില്‍ ക്രിസ്തീയ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ആശങ്ക അറിയിച്ച് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്. കലാപം നിയന്ത്രിക്കുന്നതിന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തില്‍ കേന്ദ്ര സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ക്രിസ്തീയ വിശ്വാസികള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
രണ്ടു വിഭാഗങ്ങളുടെ തര്‍ക്കമായ വിഷയം കലാപമായി മാറിയപ്പോള്‍ ക്രൈസ്തവര്‍ക്കും പള്ളികള്‍ക്കും പുരോഹിതര്‍ക്കും സന്യാസ സമൂഹത്തിന് നേരെയും അതിക്രമം സൃഷ്ടിക്കുകയായിരുന്നു. ക്രൈസ്തവരുടെ നിരവധി പള്ളികളാണ് അക്രമത്തിന്റെ മറവില്‍ തകര്‍ത്തത്.
ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുന്നു. മണിപ്പൂരില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇടയ്ക്കിടെ വീണ്ടും സംഘര്‍ഷം അതി രൂക്ഷമാകുന്ന സാഹചര്യമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അതിര്‍ത്തി പ്രദേശത്ത് നടന്ന വ്യത്യസ്ത അക്രമസംഭവങ്ങളില്‍ ഒരു പൊലീസുകാരനും കൗമാരക്കാരനും ഉള്‍പ്പെടെ നാലുപേര്‍ വെടിയേറ്റ് മരിച്ചതായാണ് റിപ്പോര്‍ട്ട്.
കുക്കി- മെയ്‌തേയി വിഭാഗങ്ങള്‍ക്കിടെയിലെ തര്‍ക്കം ആഭ്യന്തര കലാപമായി മാറുമ്പോഴും കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗത ഇപ്പോഴും ഒരു ചോദ്യമായി അവശേഷിക്കുകയാണ്. ദിവസം കഴിയുന്തോറും സമാധാന ശ്രമങ്ങള്‍ വിഫലമാകുന്ന കാഴ്ചയാണ്.
മണിപ്പൂരില്‍ കഴിഞ്ഞ 67 ദിവസമായി കലാപം തുടരുകയാണ്. മെയ് മൂന്നിനാണ് അക്രമം തുടങ്ങിയത്. ഇതുവരെ 140 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വീട് നഷ്ടമായവര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നു. സ്വത്തും ജീവനും പണയം വച്ചു ക്യാമ്പുകളില്‍ കഴിയുന്ന മണിപ്പൂര്‍ ജനതയ്ക്ക് സമാധാനം തിരികെ നല്‍കാന്‍ ഈ ഭരണകര്‍ത്താക്കള്‍ക്ക് കഴിയുമോ എന്ന ചോദ്യം മാത്രം അവശേഷിക്കുക്കയാണ്.