മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം: ഫാ. യൂജിന്‍ പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം: ഫാ. യൂജിന്‍ പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്ക്കെതിരെ അഞ്ചുതെങ്ങ് പൊലീസ് കേസെടുത്തു. കലാപാഹ്വാനത്തിനാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. റോഡ് ഉപരോധം ഉള്‍പ്പടെയുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചതുമായി ബന്ധപ്പെട്ടാണ് മന്ത്രിമാര്‍ ഇന്ന് സന്ദര്‍ശനം നടത്തിയിരുന്നത്. അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍. അനില്‍ എന്നിവരെ ഫാ. യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു.

തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയുടെ ഭാഗത്തുണ്ടായ പ്രതികരണങ്ങള്‍ മത്സ്യതൊഴിലാളികളെ പ്രകോപിച്ചു. രംഗം വഷളായതോടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് ഫാ. യൂജിന്‍ പെരേരയാണെന്ന് മൂന്ന് മന്ത്രിമാരും പ്രസ്താവനയിലൂടെ അറിയിച്ചു. വിഴിഞ്ഞം സമരം നിര്‍ത്തി വെക്കേണ്ടി വന്ന പ്രതികാരമാണ് യൂജിന്‍ പെരേര മന്ത്രിമാരോട് കാണിച്ചതെന്ന് വി.ശിവന്‍കുട്ടി പ്രതികരിച്ചു.

എന്നാല്‍ മുതലപ്പൊഴിയില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചത് മന്ത്രിമാരാണെന്നും ഫാ. യൂജിന്‍ പെരേരയ്ക്ക് എതിരായ മന്ത്രി വി. ശിവന്‍കുട്ടിയുടെ പരാമര്‍ശം അപക്വമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മുതലപ്പൊഴിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടത്തില്‍ പ്രതിഷേധിച്ച് പെരുമാതുറ മുതലപ്പൊഴി പാലവും പുതുക്കുറിച്ചി റോഡും മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.