കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസ് ചുമതലയേറ്റു. രാവിലെ താവക്കരയിലെ സർവ്വകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ ചുമതലയേറ്റത്. മതിയായ യോഗ്യത ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ പ്രിയക്ക് സർവകലാശാല നിയമന ഉത്തരവ് കൈമാറിയിരുന്നു.
അതേസമയം, പ്രിയ വർഗീസിൻറെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിക്കും. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാനാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം. ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന കാലവും അദ്ധ്യാപന കാലയളവായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രിയ വർഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
ഇത് 2018ലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കും എന്നാണ് നിയമോപദേശം. റെഗുലേഷനിൽ പറയുന്ന അദ്ധ്യാപക പരിചയമില്ലാത്ത ഉദ്യോഗാർത്ഥികളും ഈ ഉത്തരവ് ചൂണ്ടിക്കാട്ടി നിയമപോരാട്ടം നടത്താനുള്ള സാദ്ധ്യതയും യുജിസി കാണുന്നു. ഈ സാഹചര്യത്തിലാണ് അപ്പീൽ പോകാൻ യുജിസി തീരുമാനിച്ചത്.