സാൻ ഫ്രാൻസിസ്‌കോ: സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ഖാലിസ്ഥാനി ആക്രമണം അന്വേഷിക്കാനായി എൻഐഎ സംഘം അമേരിക്കയിലേക്ക് പോകും. ജൂലൈ 17ന് ശേഷം അഞ്ച് ദിവസത്തേക്ക് സാൻ ഫ്രാൻസിസ്‌കോ സന്ദർശിക്കാനാണ് ദേശീയ അന്വേഷണ ഏജൻസിയുടെ തീരുമാനം. ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.
ജൂലൈ രണ്ടിനാണ് സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഖാലിസ്ഥാൻ അനുകൂലികൾ തീയിടുന്നത്. മാസങ്ങൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം ഉണ്ടാകുന്നത്. മാർച്ച് 19ന് ഒരു കൂട്ടം ഖാലിസ്ഥാൻ അനുകൂലികൾ കോൺസുലേറ്റ് ആക്രമിക്കുകയും കേടുവരുത്തുകയും ചെയ്തിരുന്നു.
അടുത്തിടെയാണ് കേസുമായി ബന്ധപ്പെട്ട് എൻഐഎ എഫ്‌ഐആർ ഫയൽ ചെയ്തത്. കാനഡയിലെ ഇന്ത്യൻ എംബസിക്ക് നേരെയുണ്ടായ ആക്രമണവും എൻഐഎ അന്വേഷിക്കുന്നുണ്ട്. രണ്ട് കേസുകളിലെയും അന്വേഷണം ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് കൈമാറി. ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾ കാനഡയിലെങ്ങും സജീവമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയിരുന്നു. ചില ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരുകളുള്ള പോസ്റ്ററുകൾ ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾ പുറത്തുവിട്ടതിനെ തുടർന്നായിരുന്നു ഇന്ത്യയുടെ അത്തരത്തിലുള്ള നടപടി.