കൊച്ചി: കെസ്.ആർ.ടി.സിയിൽ കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മാസം ഇരുന്നൂറ് കോടിയിലേറെ വരുമാനം ഉണ്ടായിട്ടും കെ.എസ്.ആർ.ടി.സി എങ്ങനെ സാമ്പത്തിക പ്രതിസന്ധിയിലാകുന്നുവെന്ന കാര്യം മനസിലാകുന്നില്ല. മികച്ച രീതിയിൽ ഉദ്യോഗസ്ഥർ ജോലി ചെയ്തിട്ടും നിരവധി തവണ ശമ്പള വിതരണം മുടങ്ങി.
ശമ്പള വിതരണം കാര്യക്ഷമമാക്കാൻ കോടതി നിർദേശങ്ങൾ നൽകിയിട്ടും ഫലമുണ്ടായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കെ.എസ്.ആർ.ടി.സിയിലെ ഉദ്യോഗസ്ഥർക്ക് ഇരുപതാം തിയതിക്കകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ എംഡി നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
അതേ സമയം കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നൽകുന്ന ധനസഹായമായ 30 കോടി ഇന്ന് ലഭിക്കുമെന്നും തുക കിട്ടിയാലുടനെ ശമ്പളവിതരണം പൂർത്തിയാകുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. ശമ്പളം കിട്ടാതായതോടെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.