ചന്ദ്രയാന്‍ വിക്ഷേപണം: ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി

ചന്ദ്രയാന്‍ വിക്ഷേപണം: ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് മാര്‍ ജോര്‍ജ്  ആലഞ്ചേരി

കൊച്ചി: രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ ശാസ്ത്രജ്ഞരെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിനന്ദിച്ചു. ഏറെ അഭിമാനത്തോടെയും ആഹ്ലാദത്തോടെയുമാണ് മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് രാജ്യം സാക്ഷ്യംവഹിച്ചത്.

ഓഗസ്റ്റ് 23 ന് പേടകം സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും. പരാജയത്തിന്റെ ഭൂതകാല അനുഭവങ്ങളും അതേ തുടര്‍ന്നുണ്ടായ നിരാശയുമെല്ലാം വെടിഞ്ഞ് നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോയ നമ്മുടെ ശാസ്ത്രജ്ഞര്‍ പ്രശംസയര്‍ഹിക്കുന്നുവെന്നും അവരുടെ സമര്‍പ്പണത്തോടും കഠിനാദ്ധ്വാനത്തോടും രാജ്യം മുഴുവന്‍ കടപ്പെട്ടിരിക്കുന്നുവെന്നും അദേഹം പറഞ്ഞു.

ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ ഈ ദൗത്യത്തിന്റെ മേധാവി ദൈവത്തിനു നന്ദിയര്‍പ്പിച്ചതു പോലെ ഈ വലിയ നേട്ടത്തിന് നമുക്കും ദൈവത്തിനു നന്ദിയര്‍പ്പിക്കാം. ആഹ്ലാദത്തിന്റെ ഈ നിമിഷങ്ങളില്‍ സൃഷ്ടിപരമായും ബൗദ്ധികപരമായും ദൈവം മനുഷ്യനില്‍ നിക്ഷേപിച്ചിട്ടുള്ള അതിബൃഹത്തായ കഴിവുകളെക്കുറിച്ച് നാം ബോധ്യമുള്ളവരാകണം.

നമ്മുടെ അതിസമര്‍ത്ഥരായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതിനൊപ്പം ഇത്തരം അത്ഭുതാവഹമായ കഴിവുകള്‍ മനുഷ്യന് നല്‍കിയ ദൈവത്തെയും നാം സ്തുതിക്കുന്നു. ദൗത്യത്തിന്റെ മുന്നോട്ടുള്ള വിജയത്തിനായും അതുവഴി മാനവകുലത്തിന്റെ നന്മയ്ക്കുതകുന്ന ഗവേഷണ ഫലങ്ങള്‍ ഉണ്ടാകട്ടെയെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പ്രസ്താവനയില്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.