ടെക്സസ്: ടെക്സസിലെ സ്കൂളുകളിൽ നടക്കുന്ന അക്രമണങ്ങൾക്ക് കടിഞ്ഞാണിടാനൊരുങ്ങി സംസ്ഥാനം. ഇതിന്റെ ഭാഗമായി ടെക്‌സാസിലെ എല്ലാ സ്കുളുകളിലും സുരക്ഷക്കായി പുതിയ നിയമം വരുന്നു. സെപ്റ്റംബറിൽ പ്രാബല്യത്തിൽ വരുന്ന നിയമം സ്കൂളുകളിലെ അക്രമണങ്ങൾ നിയന്ത്രിക്കുന്നതിനുവേണ്ടിയാണ്. അടുത്ത കാലങ്ങളിൽ ടെക്സസിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വെടിവെയ്പ്പ് മുൻനിർത്തിയാണ് ഇങ്ങനെയൊരു തീരുമാനം.
എല്ലാ കാമ്പസുകളിലും ഒരു സായുധ ഓഫീസർ ഉണ്ടായിരിക്കണമെന്ന് ബില്ലിൽ പറയുന്നു. എന്നാൽ ബില്ലിലെ പരാമർശങ്ങൾ സ്കൂളുകൾക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ ലഭ്യത കുറവും സാമ്പത്തിക പ്രശ്നങ്ങളും പുതിയ തീരുമാനത്തിന് തിരിച്ചടിയാകും.
ടെക്സസ് അസോസിയേഷൻ ഓഫ് സ്കൂൾ ബോർഡുകളുടെ നയ നിയമ സേവനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ജോയ് ബാസ്കിനാണ് ബില്ലിനെക്കുറിച്ചുള്ള വിവരങ്ങൾ പൊതു ജനങ്ങളെ അറിയിച്ചത്. എല്ലാ കാമ്പസുകളിലും സായുധ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള ഉത്തരവാദിത്തം സ്‌കൂൾ ബോർഡുകളുടേതാണെന്ന് അദ്ദേഹം പറഞ്ഞു.
കാമ്പസുകളിൽ തന്നെ തോക്ക് കൈവശം വയ്ക്കാൻ പരിശീലനം ലഭിച്ച ഒരു വ്യക്തിയെ ആ സ്ഥാനത്തേക്ക് പരിഗണിക്കാമെന്നും നിർദേശമുണ്ട്.
സ്‌കൂൾ നേതാക്കൾക്കിടയിൽ ഇത് ഇപ്പോൾ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. എല്ലാ കാമ്പസുകളിലും തോക്ക് കൈവശം വയ്ക്കുന്ന പരിശീലനം ലഭിച്ച ഒരാൾക്ക് പ്രവേശനം നൽകണമെന്ന ആവശ്യം നിയമസഭ അംഗീകരിച്ചു. ഒരു വർഷം മുമ്പ് ഉവാൾഡെയിലെ റോബ് എലിമെന്ററി സ്കൂളിൽ നടന്ന വെടിവയ്പ്പാണ് മാറ്റങ്ങൾക്ക് പ്രേരിപ്പിച്ചത്. 18 കാരനായ തോക്കുധാരി സ്‌കൂളിൽ കയറി 19 കുട്ടികളെയും രണ്ട് അധ്യാപകരെയും കൊലപ്പെടുത്തിയിരുന്നു.
AR 15 രീതിയിലുള്ള ആയുധം വാങ്ങാനുള്ള പ്രായം 18-ൽ നിന്ന് 21 ആയി ഉയർത്തണമെന്ന് നിയമ നിർമ്മാതാക്കളോട് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള ടെക്സസ് ഭരണ സംവിധാനം അത് ഗൗരവമായി പരിഗണിച്ചില്ല. സ്കൂൾ സുരക്ഷാ കേന്ദ്രവും മറ്റ് ഏജൻസികളും ആയുധം വാങ്ങുന്നതിനുള്ള പ്രായം ഉയർത്തുന്നതിനെ പിന്തുണച്ചു. ടെക്സാസ് സംസ്ഥാനത്ത് 9,000-ത്തിലധികം കാമ്പസുകൾ ഉണ്ട്.
ടെക്സസ് അസോസിയേഷൻ ഓഫ് സ്കൂൾ ബോർഡ്സ് കണക്കാക്കുന്നത് ഒരു സായുധ ഉദ്യോഗസ്ഥനെ ഒരു ക്യാമ്പസിൽ സ്ഥാപിക്കുന്നതിനുള്ള ചെലവ് പ്രതിവർഷം 80,000 ഡോളർ ആണ്. ഒരു കാമ്പസിന് 15,000 ഡോളർ ഗ്രാന്റ് മാത്രമാണ് സംസ്ഥാനം നൽകുന്നത്. ഇത് സ്കൂൾ ബജറ്റിന്റെ താളം തെറ്റിക്കാൻ സാധ്യതയുണ്ട്.